കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സമാനതകളില്ലാത്ത ചരിത്രവിജയം നേടുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇന്ന് വൈകുന്നേരം പോളിംഗ് അവസാനിക്കുന്നതോടെ പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കപ്പെടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് ആന്റണി വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് പൊതുജനം വോട്ടിലൂടെ കടുത്ത ശിക്ഷ നൽകും. നയനാർ സർക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ് ജനരോഷമാണ് ഇപ്പോൾ നിലവിലുള്ളതെന്നും, ഇത് കേരളം യുഡിഎഫ് തൂത്തുവാരുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ഇത്തവണ മാറ്റമുണ്ടാകുമെന്ന് ആന്റണി നിരീക്ഷിച്ചു. എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖർ പോലും ഭരണവിരുദ്ധ ചേരിയിലാണെന്നത് ഇതിന്റെ തെളിവാണ്. കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ പോലും ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും, പിണറായി വിജയന്റെ നയങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മാർക്സിസ്റ്റ് പാർട്ടിക്ക് ഇനി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ജോലികൾ ആരംഭിക്കാമെന്ന് അദ്ദേഹം പരിഹസിച്ചു. “ഭരണം പോയിക്കഴിഞ്ഞാൽ ഇടതുപക്ഷം പ്രതിപക്ഷത്തിരുന്ന് തെറ്റുകൾ തിരുത്താനുള്ള പ്രക്രിയ ആരംഭിക്കണം” എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് അകന്ന സർക്കാരിന് ജനം നൽകുന്ന മറുപടി വോട്ടെണ്ണിക്കഴിയുമ്പോൾ ബോധ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.കേരളത്തിൽ ബിജെപിക്ക് സ്വാധീനം ഉറപ്പിക്കാൻ കഴിയില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. മുൻപ് നേമം മണ്ഡലത്തിൽ ഒ. രാജഗോപാൽ വിജയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടുമാത്രമാണെന്നും, അതൊരു രാഷ്ട്രീയ വേരോട്ടമായി കാണാൻ കഴിയില്ലെന്നും ആന്റണി വ്യക്തമാക്കി.
















