ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്ൻ മുന്നോട്ടുവച്ച നിർദേശം പരിഗണിച്ചാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന്റെ പ്രഖ്യാപനമെന്ന് ക്രെംലിൻ അറിയിച്ചു. ഏപ്രിൽ 11 വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 12 അർധരാത്രി വരെയാണ് വെടിനിർത്തൽ. നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, യുഎസ് മുഖേന ഈസ്റ്റർ വെടിനിർത്തൽ നിർദേശം കൈമാറിയതായി സെലെൻസ്കി നേരത്തേ അറിയിച്ചിരുന്നു. എല്ലാ മേഖലകളിലും സൈനിക നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയതായി ക്രെംലിൻ അറിയിച്ചു. ശത്രുപക്ഷത്തുനിന്നുള്ള ഏത് പ്രകോപനത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും റഷ്യയുടെ ഈ മാതൃക യുക്രെയ്നും പിന്തുടരുമെന്നാണ് തങ്ങൾ കരുതുന്നതെന്നും ക്രെംലിൻ അറിയിച്ചു.
















