ലഖ്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ അഭിഭാഷകനെ പട്ടാപ്പകൽ വെടിവച്ചുകൊന്നു. രാജീവ് സിംഗ് എന്ന അഭിഭാഷകനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ പതിവ് നടത്തത്തിനായി പുറത്തിറങ്ങിയ രാജീവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നാടൻ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് മരിച്ചു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ ബൈക്കിന് സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായത് നാടകീയ രംഗങ്ങൾക്ക് കാരണമായി. പ്രതികളെ പിടികൂടാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും ഇവർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മിർസാപൂരിലെ കട്വാരു കാ പുരയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവരുടെ ബൈക്ക് സ്റ്റാർട്ടാകാതെ വന്നു. ഇത് അക്രമികൾക്ക് അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ അക്രമികൾ ബൈക്ക് സ്റ്റാർട്ടാക്കാൻ കഷ്ടപ്പെടുന്നത് വ്യക്തമായി കാണാം. ഈ സമയം നാട്ടുകാർ ഓടിക്കൂടിയെങ്കിലും കയ്യിലുണ്ടായിരുന്ന തോക്ക് കാട്ടി അക്രമികൾ അവരെ ഭീഷണിപ്പെടുത്തി. ഇതിനിടെ ബൈക്ക് സ്റ്റാർട്ടായതോടെ ഇവർ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.
















