വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ, കേന്ദ്ര സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിഷയത്തിൽ വ്യക്തത തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തെഴുതി. മണ്ഡല പുനർനിർണയം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവിടാതെ പ്രതിപക്ഷത്തിന്റെ സഹകരണം തേടുന്നതിൽ അർത്ഥമില്ലെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിന് കോൺഗ്രസിന്റെ പിന്തുണ തേടി പ്രധാനമന്ത്രി അയച്ച കത്തിന് മറുപടിയായാണ് ഖാർഗെയുടെ പ്രതികരണം. മണ്ഡല പുനർനിർണയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ രഹസ്യമാക്കി വെച്ച് സഹകരണം ആവശ്യപ്പെടുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതിയായ വിവരങ്ങൾ ലഭ്യമല്ലാതെ ചർച്ചകൾ നടത്തുന്നത് അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ഉടൻ ഒരു സർവകക്ഷി യോഗം വിളിക്കണമെന്ന് ഖാർഗെ കത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ 29-ന് ശേഷം ചർച്ചകൾക്കായി സമയം കണ്ടെത്തണമെന്നാണ് ആവശ്യം. മണ്ഡല പുനർനിർണയം എല്ലാ രാഷ്ട്രീയ പാർട്ടികളെയും സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഗൗരവകരമായ വിഷയമായതിനാൽ, എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
2023 സെപ്റ്റംബറിൽ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ ‘നാരി ശക്തി വന്ദൻ അധിനിയം’ ഉടൻ നടപ്പിലാക്കണമെന്നതാണ് കോൺഗ്രസിന്റെ ഉറച്ച നിലപാടെന്ന് ഖാർഗെ പറഞ്ഞു. എന്നാൽ സർക്കാർ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള നീക്കത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ശക്തമായ ആശങ്കയുണ്ട്.ഈ സാഹചര്യത്തിൽ ഏപ്രിൽ 15-ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ചേരാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 16-ന് പാർലമെന്റ് വീണ്ടും സമ്മേളിക്കാനിരിക്കെ, വനിതാ സംവരണ ബില്ലിലെ സാങ്കേതിക നൂലാമാലകളും മണ്ഡല പുനർനിർണയവും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
















