ഇറാനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾ അവസാനിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനും ഇസ്രായേലും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ഈ മുന്നറിയിപ്പ്. ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാൻ ഇപ്പോൾ സ്വന്തം നിലനിൽപ്പിനായി പോരാടേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, ഇറാഖ്, സിറിയ, യമൻ എന്നിവിടങ്ങളിലെ സായുധ സംഘങ്ങൾ എന്നിവരെ ഉപയോഗിച്ച് ഇസ്രായേലിനെ ശ്വാസംമുട്ടിക്കാനാണ് ഇറാൻ ശ്രമിച്ചതെന്ന് നെതന്യാഹു ആരോപിച്ചു. “അഗ്നിവലയം തീർത്ത് ഞങ്ങളെ തകർക്കാൻ നോക്കിയവരെ ഞങ്ങൾ തിരിച്ചു ശ്വാസംമുട്ടിക്കുകയാണ്. ചരിത്രപരമായ നേട്ടങ്ങളാണ് ഇസ്രായേൽ സൈന്യം കൈവരിച്ചിരിക്കുന്നത്. എന്നാൽ ലക്ഷ്യം പൂർത്തിയാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്,” നെതന്യാഹു വ്യക്തമാക്കി.
ഇസ്ലാമാബാദിൽ യുഎസിന്റെ മധ്യസ്ഥതയിൽ 20 മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകൾ ഒടുവിൽ തീരുമാനമാകാതെ പിരിഞ്ഞു. ഹോർമുസ് കടലിടുക്കിലെ സുരക്ഷയും ഇറാന്റെ ആണവ പദ്ധതിയുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. യുഎസ് മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ചർച്ച വഴിമുട്ടാൻ കാരണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇറാന്റെ കടുത്ത നിലപാടുകൾ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
















