അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയും ഉണ്ടായതായി പൊലീസ് റിപ്പോർട്ട്. കേവലം 14,000 രൂപയുടെ വായ്പയെച്ചൊല്ലിയുണ്ടായ തർക്കങ്ങളും ഭീഷണികളുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ ഉയർന്ന ജാതി അധിക്ഷേപ പരാതികൾക്കൊപ്പം ലോൺ ആപ്പ് സംഘത്തിന്റെ സമ്മർദ്ദം കൂടി ഉണ്ടായതോടെ വിദ്യാർത്ഥി തകർന്നുപോയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നത്.
വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ലോൺ ആപ്പ് സംഘം നിതിന്റെ അധ്യാപികയായ ലതയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. ഈ മാസം ഒമ്പതിന് മാത്രം നിതിന്റെ ഫോണിലേക്ക് 98 കോളുകളും സന്ദേശങ്ങളുമാണ് എത്തിയത്. അധ്യാപികയ്ക്കും സമാനമായ രീതിയിൽ കോളുകൾ വന്നിരുന്നു. തന്റെ അധ്യാപികയ്ക്ക് ലോൺ ആപ്പ് സംഘത്തിന്റെ കോളുകൾ പോകുന്നത് നിതിനെ കടുത്ത മാനസിക വിഷമത്തിലാക്കി. അധ്യാപികയുടെ നമ്പർ താനല്ല ആപ്പുകാർക്ക് നൽകിയതെന്ന് നിതിൻ ആവർത്തിച്ച് പറഞ്ഞിരുന്നു.
അധ്യാപിക നൽകിയ പരാതിയെത്തുടർന്ന് പ്രിൻസിപ്പലും അധ്യാപികയും നിതിനെ വിളിപ്പിച്ചു. ഇവരുടെ സാന്നിധ്യത്തിൽ വെച്ച് നിതിൻ ലോൺ ആപ്പ് സംഘത്തെ വിളിച്ച് അധ്യാപികയെ ശല്യം ചെയ്യരുതെന്ന് അപേക്ഷിച്ചെങ്കിലും അവർ അത് ചെവികൊണ്ടില്ല. വിഷയത്തിൽ പൊലീസിൽ പരാതി നൽകാൻ കോളേജ് അധികൃതർ തീരുമാനിച്ചതും നിതിന്റെ സമ്മർദ്ദം വർദ്ധിപ്പിച്ചു. പരാതി നൽകാനായി ഫോൺ മേശപ്പുറത്ത് വെച്ചുപോകാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായും പൊലീസ് മൊഴിയിലുണ്ട്.
ഇൻസ്റ്റഗ്രാം വഴിയാണ് നിതിൻ ലോൺ എടുത്തിരുന്നത്. 13,500 രൂപയാണ് കൈപ്പറ്റിയത്. ഒരു മാസത്തിനുള്ളിൽ 18,000 രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു ലോൺ ആപ്പ് സംഘത്തിന്റെ ആവശ്യം. ഏപ്രിൽ ആറിന് 1000 രൂപ നിതിൻ തിരിച്ചടച്ചിരുന്നു. ബാക്കി തുക സംഘടിപ്പിക്കാമെന്ന് പറഞ്ഞ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങിയ നിതിൻ ഉച്ചയ്ക്ക് 1.17 ഓടെ കരഞ്ഞുകൊണ്ടാണ് പുറത്തേക്ക് പോയതെന്ന് സാക്ഷിമൊഴികൾ വ്യക്തമാക്കുന്നു.
നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ലോൺ ആപ്പ് മാഫിയയുടെ ക്രൂരമായ ഇടപെടലുകളുടെ വിവരങ്ങൾ പുറത്തുവരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ലോൺ ആപ്പ് സംഘത്തെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
















