കർണാടകയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. വീടിനുള്ളിൽ നിന്നാണ് സുവർണ (40), 13 വയസുകാരിയായ മകൾ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യ സംബന്ധിച്ച് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സുവർണയാണ് മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന്, പ്രാഥമിക പരിശോധനയ്ക്കു ശേഷം ഫോറൻസിക് വിദഗ്ധർ സൂചിപ്പിച്ചു. പിന്നാലെ സുവർണ ജീവനൊടുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചെന്നും യാഥാർഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഭാര്യ മകളെ കൊലപ്പെടുത്തിയെന്ന ഭർത്താവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് ഒരു കേസ് റജിസ്റ്റർ ചെയ്തത്. സുവർണയുടെ സഹോദരൻ മഞ്ജുനാഥ് നൽകിയ മറ്റൊരു പരാതിയിൽ, സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
















