വിവാദമായ വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യയുടെയും വലിയ വിജയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പാർലമെന്റിലെ ഈ തിരിച്ചടി ബിജെപിയുടെ രാഷ്ട്രീയ തോൽവിയുടെ തുടക്കമാണെന്നും, പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നാൽ വിജയം സുനിശ്ചിതമാണെന്ന് താൻ നേരത്തെ പറഞ്ഞത് ഇപ്പോൾ യാഥാർത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ പരാജയപ്പെടുത്താൻ മുന്നിട്ടിറങ്ങിയ ‘ഇന്ത്യ’ സഖ്യത്തിലെ നേതാക്കൾക്കും തമിഴ്നാട്ടിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
”തമിഴ്‌നാട് പൊരുതി, തമിഴ്‌നാട് ജയിച്ചു” എന്നാണ് സംഭവത്തെക്കുറിച്ച് സ്റ്റാലിൻ തന്റെ എക്സ് (ട്വിറ്റർ) പേജിൽ കുറിച്ചത്. മണ്ഡല പുനർനിർണ്ണയം എന്നത് ജനാധിപത്യത്തിലെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഇന്ത്യൻ യൂണിയനെ ശക്തിപ്പെടുത്തുന്നതിന് പകരം സംസ്ഥാനങ്ങൾ തമ്മിലുള്ള തുലനാവസ്ഥ തകർക്കുന്നതാകരുത്. നീതിക്കും ഫെഡറലിസത്തിനും വേണ്ടി ദക്ഷിണേന്ത്യ ഒറ്റക്കെട്ടായി ശബ്ദമുയർത്തിയതിന്റെ ഫലമാണ് ഈ വിജയമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
പെരിയാറും അണ്ണാദുരൈയും കലൈഞ്ജർ കരുണാനിധിയും പകർന്നുനൽകിയ ആത്മാഭിമാനത്തിന്റെ രാഷ്ട്രീയമാണ് തമിഴ്‌നാടിനെ നയിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മണ്ഡല പുനർനിർണ്ണയ പ്രക്രിയയെ ഡിഎംകെ പൂർണ്ണമായി എതിർക്കുന്നില്ല. എന്നാൽ സംസ്ഥാനങ്ങളുടെ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നീതിയുക്തമായ ചർച്ചകളിലൂടെ മാത്രമേ അത് നടപ്പിലാക്കാവൂ എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു.
















