ആദ്യമായി ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതിനെക്കുറിച്ച് നടൻ ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. ഇക്കോണമി ക്ലാസ് ടിക്കറ്റിൽ നിന്നും ഓട്ടോ അപ്ഗ്രഡേഷൻ വഴിയാണ് ആദ്യമായി ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതെന്നും അത് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സുജിത്ത് ഭക്തന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. “ഞാൻ ആദ്യമായി ഇന്ത്യയുടെ പുറത്ത് പോകുന്നത് 2015ലാണ്. ചേട്ടന്റെ സുഹൃത്തിന്റെ റസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായി വിളിച്ചതായിരുന്നു. എനിക്ക് അവൻ ഇക്കോണമി ക്ലാസിലുള്ള ടിക്കറ്റായിരുന്നു നൽകിയത്.
അന്ന് സിനിമകളിലൊക്കെ അഭിനയിച്ച് ആളുകൾക്ക് എന്നെ കുറച്ച് അറിയുന്ന സമയമാണ്. എയർപോർട്ടിലെ ചെക്ക് ഇൻ കൗണ്ടറിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന സ്റ്റാഫ് ആണ് ഓട്ടോ അപ്ഗ്രഡേഷനിലൂടെ എനിക്ക് ബിസിനസ് ക്ലാസിൽ സീറ്റ് നൽകുന്നത്.
പാവമല്ലേ സിനിമാ നടനല്ലേ എന്ന് അയാൾക്ക് തോന്നിക്കാണണം. അങ്ങനെയാണ് ഞാൻ ആദ്യമായി ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നത്. വെട്ടം സിനിമയിലേത് പോലെ മൂക്കിൽ പഞ്ഞി വെക്കണോ ചെവിയിൽ വെക്കണോ എന്നൊക്കെയുള്ള സംശയങ്ങളുണ്ടായിരുന്നു.
പക്ഷേ ആ ബിസിനസ് ക്ലാസിൽ പരമാവധി അനങ്ങാതെ ഇരുന്ന് മണ്ടത്തരങ്ങളൊന്നും കാണിക്കാതെ ഞാൻ യാത്ര ചെയ്ത് തീർത്തു. നല്ല സുഖമുള്ള യാത്രമായിരുന്നു അത്. തിരിച്ചുവന്നപ്പോഴും എനിക്ക് അപ്‌ഗ്രേഡിലൂടെ ബിസിനസ് ക്ലാസിൽ തന്നെ യാത്ര ചെയ്യാൻ സാധിച്ചു. അതൊരു നല്ല തുടക്കമായിരുന്നു.
തൊട്ടടുത്തതായി യാത്ര ചെയ്തത് ഇക്കോണമി ക്ലാസിലായിരുന്നെങ്കിലും അത് അമേരിക്കയിലേക്കായിരുന്നു. മൺസൂൺ മാംഗോസ് എന്ന സിനിമയുടെ ഷൂട്ടിന് വേണ്ടിയായിരുന്നു അത്. 22 മണിക്കൂർ നീണ്ട യാത്രയായിരുന്നു.
അന്ന് അപ്പുറത്ത് ഇരുന്നൊരു സായിപ്പ് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു, ഞാൻ സിനിമയിലാണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് സംശയമായി. എന്തുകൊണ്ട് ഈ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നു എന്ന്. പ്രൈവറ്റ് ജെറ്റില്ലേ എന്നായിരുന്നു ചോദ്യം. നിങ്ങൾ വിചാരിക്കുന്ന ആ സെറ്റപ്പിൽ ഞാൻ എത്തിയിട്ടില്ല എന്നായിരുന്നു എന്റെ മറുപടി”.- ടൊവിനോ തോമസ് പറഞ്ഞു.
















