ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിക്കാനിടയായത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് കുടുംബം. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി (46) മരിക്കാനിടയായ സംഭവത്തിലാണ് ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയത്. കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചില്ലെന്നും ഭർത്താവ് സുനിൽ ആരോപിച്ചു.
കഴിഞ്ഞ 14-ാം തീയതി രാത്രി ഒൻപത് മണിയോടെ അതീവ ഗുരുതരാവസ്ഥയിലാണ് ആൻസിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ അടുത്ത ദിവസം രാവിലെ ആറ് മണി വരെ വേണ്ടത്ര പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് സുനിൽ പറയുന്നു. ആൻസിയുടെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറായില്ല. “കുഴപ്പമില്ലെന്നും മരുന്നു കഴിച്ച് മാറ്റാവുന്നതേയുള്ളൂ” എന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. ഒടുവിൽ നില വഷളായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മാർച്ച് 27-ന് കൂരാമ്പാറയിൽ വെച്ച് ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട ആൻസിയുടെ തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും നട്ടെല്ലിന് പരുക്കുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്ക് ശേഷം ഏപ്രിൽ ആറിന് ഇവരെ വീട്ടിലേക്ക് അയച്ചു. 15 ദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് എത്താനാണ് നിർദ്ദേശിച്ചതെങ്കിലും അമിതമായ ഛർദിയെ തുടർന്നാണ് 14-ന് വീണ്ടും ആശുപത്രിയിലെത്തിയത്.
രണ്ടാം തവണ ആശുപത്രിയിലെത്തിച്ചിട്ടും നില ഗുരുതരമാണെന്ന വിവരം അധികൃതർ മറച്ചുവെച്ചതാണ് ആൻസിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. മുൻകൂട്ടി വിവരം അറിയിച്ചിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകാമായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
















