കിൻഫ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവിൽ നടന്ന കോടികളുടെ അഴിമതിയിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ ഹൈക്കോടതിയുടെ കർശന ഇടപെടൽ. വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടിട്ടും നടപടി വൈകുന്ന സാഹചര്യത്തിലാണ് മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
കിൻഫ്ര ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ ഖജനാവിന് 82 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ. 672 പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്കിടെ മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി 260 പേരുടെ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവെച്ചു. എന്നാൽ ഇതിൽ ഭൂരിഭാഗവും ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന ക്രമക്കേടാണെന്നാണ് ആരോപണം. റവന്യൂ വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ഉദ്യോഗസ്ഥർക്കെതിരെയുള്ള തെളിവുകൾ ലഭിച്ചിരുന്നു.
സ്പെഷ്യൽ തഹസിൽദാർ ഷർളി, റവന്യൂ ഇൻസ്പെക്ടർ ഷാജി, വാലുവേഷൻ അസിസ്റ്റന്റ് പ്രദീപൻ എന്നിവർക്കെതിരെ നടപടിയെടുക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറും ജില്ലാ കളക്ടറും നേരത്തെ ശുപാർശ നൽകിയിരുന്നു. എന്നാൽ ചില ഉന്നതതല ഇടപെടലുകളെ തുടർന്ന് പ്രോസിക്യൂഷൻ നടപടികൾ വൈകിപ്പിക്കുകയായിരുന്നു. കോടതി രണ്ടാമതും കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണത്തിന് അനുമതി നൽകിയ വിവരം സർക്കാർ കോടതിയെ അറിയിച്ചത്. ആഭ്യന്തര സെക്രട്ടറിക്ക് നേരത്തെ തന്നെ കോടതി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിരുന്നു.
മുണ്ടയാടൻ രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റവന്യൂ വിജിലൻസ് ആദ്യമായി അന്വേഷണം നടത്തിയത്. തുടർന്ന് ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും കഴിഞ്ഞ ജൂൺ 21-ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഭരണതലത്തിൽ നടപടികൾ ഇഴഞ്ഞുനീങ്ങിയതോടെയാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
















