ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാനിയൻ റവല്യൂഷണറി ഗാർഡ് വെടിവെപ്പ് നടത്തിയതോടെ മേഖലയിൽ കടുത്ത സംഘർഷാവസ്ഥ. ഇറാൻ സേനയുടെ പ്രകോപനത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് ഇന്ത്യൻ നാവികസേന കർശന ജാഗ്രതാ നിർദ്ദേശം നൽകി. നാവികസേനയുടെ നേരിട്ടുള്ള സുരക്ഷാ അനുമതി ലഭിച്ചാൽ മാത്രമേ യാത്ര തുടരാവൂ എന്നാണ് കപ്പലുകൾക്ക് നൽകിയിരിക്കുന്ന പുതിയ അറിയിപ്പ്.
ഏപ്രിൽ 18-നാണ് ഇന്ത്യൻ കപ്പലുകളായ ‘ജഗ് അർണവ്’, ‘സൻമാർ ഹെറാൾഡ്’ എന്നിവയ്ക്ക് നേരെ ഇറാൻ സേന വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് ഈ കപ്പലുകൾക്ക് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. അതേസമയം, സംഘർഷഭരിതമായ അന്തരീക്ഷത്തിലും ‘ദേശ് ഗരിമ’ ഉൾപ്പെടെ 11 ഇന്ത്യൻ കപ്പലുകൾ നാവികസേനയുടെ സഹായത്തോടെ സുരക്ഷിതമായി കടലിടുക്ക് മുറിച്ചുകടന്നു.
അവസാനമായി മേഖല കടന്ന ‘ദേശ് ഗരിമ’ എന്ന ടാങ്കർ കപ്പൽ നിലവിൽ അറബിക്കടലിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഈ ടാങ്കറിന് അകമ്പടി സേവിക്കുന്നുണ്ട്. ഏപ്രിൽ 22-ഓടെ കപ്പൽ സുരക്ഷിതമായി മുംബൈ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്ക് കടക്കാൻ കാത്തുനിൽക്കുന്ന മറ്റ് ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കാണ് നിലവിൽ സേന മുൻഗണന നൽകുന്നത്.
ഇറാന്‍റെ തന്ത്രപ്രധാനമായ സൈനിക താവളമായ ലാറക് ഐലൻഡിന് സമീപത്തു നിന്നാണ് ആക്രമണ ഭീഷണിയുണ്ടാകുന്നത്. ഹോർമുസ് കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഈ ഭാഗം ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെയും ഊർജ്ജ മേഖലയുടെയും ഹൃദയമാണ്. റഡാറുകളും ബങ്കറുകളും വേഗതയേറിയ ആക്രമണ ബോട്ടുകളും സജ്ജീകരിച്ചിട്ടുള്ള ഇവിടെ ഇറാൻ കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശം ഒഴിവാക്കി സഞ്ചരിക്കാനാണ് ഇന്ത്യൻ കപ്പലുകൾക്ക് ലഭിച്ചിരിക്കുന്ന കർശന നിർദ്ദേശം.
ലോകത്തെ മൊത്തം എണ്ണനീക്കത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ഈ നിർണ്ണായക പാതയിലൂടെയുള്ള യാത്ര ഇപ്പോൾ അതീവ അപകടകരമായി മാറിയിരിക്കുകയാണ്. നിലവിലെ സാഹചര്യം ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.
















