വട്ടിയൂർക്കാവിൽ ഉണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ’24 ന്യൂസ്’ മാധ്യമപ്രവർത്തക മേഘനാ മുരളി ഉൾപ്പെടെയുള്ള വാർത്താസംഘത്തെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും വാർത്താശേഖരണത്തെ തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
സംഘർഷ മേഖലയിൽ ഇരുവിഭാഗങ്ങളുടെയും പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആദ്യം ബിജെപി പ്രവർത്തകരുടെ പ്രസ്താവനകൾ വാർത്താസംഘം നൽകിയിരുന്നു. എന്നാൽ, വസ്തുനിഷ്ഠമായ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി മറുവിഭാഗത്തിന്റെ വിശദീകരണം തേടിയതോടെ ബിജെപി പ്രവർത്തകർ രോഷാകുലരാകുകയും മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ബിജെപിയുടെ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അസഭ്യവർഷവും കയ്യേറ്റവും നടന്നതെന്ന് കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള ആക്രമണത്തിന് പുറമെ, മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യാപകമായ ഭീഷണിപ്പെടുത്തലുകളും അസഭ്യപ്രചാരണങ്ങളും തുടരുകയാണ്. ജനാധിപത്യപരമായ മാധ്യമപ്രവർത്തനത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്ന് യൂണിയൻ വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
















