ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
2025-ൽ ശബരിമല നടയിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ ചോദ്യം ചെയ്യൽ നടന്നുവെന്ന വാർത്ത പി.എസ്. പ്രശാന്ത് നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
സ്വർണപ്പാളികൾ കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് നേരിട്ടെത്തിയും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയുമായിരുന്നു മൊഴിയെടുക്കൽ.
ഈ കേസിൽ നിലവിലെ തിരുവാഭരണം കമ്മീഷണറുടെ മൊഴി നിർണായകമാവുമെന്നാണ് സൂചന.
സ്വർണ്ണം പൂശുന്ന ജോലികൾക്കായി തിരഞ്ഞെടുത്ത സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക യോഗ്യതയിൽ ആദ്യം കമ്മീഷണർ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് അത് തിരുത്തി റിപ്പോർട്ട് നൽകുകയായിരുന്നു.
ഈ നിലപാട് മാറ്റത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ സമ്മർദ്ദമുണ്ടോ എന്ന കാര്യമാണ് ഇപ്പോൾ അന്വേഷണ സംഘം പരിശോധിക്കുന്നത്.
















