തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും ഗിരീഷ് കുമാർ പറഞ്ഞു.
തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുന്നത്. നിരോധിത വെടിമരുന്ന് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലയെന്നും ഗിരീഷ് കുമാർ പറഞ്ഞു. സതീശൻ മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ കൂട്ടിച്ചേർത്തു.
















