രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടാകുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത കണക്കിലെടുക്കുമ്പോൾ ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. നിലവിൽ രാഷ്ട്രീയ കാരണങ്ങളാൽ വില വർധിപ്പിക്കാത്തത് എണ്ണ ശുദ്ധീകരണ കമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും ആഗോള ക്രൂഡ് ഓയിൽ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ അളവിൽ 13-15% കുറവുണ്ടായെങ്കിലും, വിപണിയിലെ വിലക്കയറ്റം കാരണം പ്രതിദിന ഇറക്കുമതി ചെലവ് 190 മുതൽ 210 ദശലക്ഷം ഡോളർ വരെയായി ഉയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ എന്ന നിലവാരത്തിൽ തുടരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാവുകയാണ്.
റീട്ടെയിൽ വിലയിൽ മാറ്റം വരുത്താത്തത് മൂലം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 270 ബില്യൺ രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചെങ്കിലും ഇത് ഭാഗികമായ ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. ഏപ്രിൽ 29-ന് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പൂർത്തിയാകുന്നതോടെ എണ്ണക്കമ്പനികൾ വില പരിഷ്കരണത്തിലേക്ക് നീങ്ങാനാണ് സാധ്യത.
എന്നാൽ പണപ്പെരുപ്പവും ജനരോഷവും ഭയന്ന് സർക്കാർ ഈ വർദ്ധനവ് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.അതേസമയം, ഇന്ധനവില വർധിക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പൂർണ്ണമായും തള്ളി.
















