മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ നിർണ്ണായക ഹർജികൾ പരിഗണിക്കുന്നത് ദൽഹി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് നടപടി. ഹർജികൾ ഇനി ജൂലൈ ഏഴിന് കോടതി പരിഗണിക്കും.
തുടർച്ചയായ തവണകളിലാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുന്നത്. കഴിഞ്ഞ ജനുവരി 12-ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അന്നും സമയക്കുറവ് തടസ്സമായിരുന്നു. അതിന് മുൻപ് ഒക്ടോബറിൽ കേസ് വന്നപ്പോൾ എസ്.എഫ്.ഐ.ഒ , കേന്ദ്ര സർക്കാർ എന്നിവർക്കായി അഭിഭാഷകർ ഹാജരാകാതിരുന്നതും നടപടികൾ വൈകാൻ കാരണമായി. ജൂലൈ ഏഴിന് കേസ് പരിഗണിക്കുമ്പോൾ വിഷയത്തിൽ അന്തിമവാദം ആരംഭിക്കാനാണ് സാധ്യത.
കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ അപേക്ഷയിൽ കോടതി കേന്ദ്ര സർക്കാരിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്.
ഐടി സേവനങ്ങൾ നൽകാതെ മാസപ്പടി ഇനത്തിൽ കോടികൾ കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് വിവാദങ്ങൾക്ക് ആധാരമായത്. നിലവിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും, എസ്.എഫ്.ഐ.ഒയും ഈ ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
















