ഇന്ന് തൃശൂർ പൂരം. ആചാരപ്പെരുമയും ജനസഹസ്രങ്ങളുടെ ആവേശവും ഒത്തുചേർന്ന തൃശ്ശൂർ പൂരത്തിന് ഘടകപൂരങ്ങളുടെ വരവോടെ തുടക്കമായി. കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളി എത്തിയതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി.
രാവിലെ 11 മണിയോടെയാണ് പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുന്നത്. 12 മണിയോടുകൂടി പറമേക്കാവ് ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും വൈകിട്ട് അഞ്ചുമണിയോടെ തെക്കോട്ടിറക്കവും കുടമാറ്റം നടക്കും.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കുടമാറ്റം ചെറിയ രീതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. കുടകളുടെ എണ്ണവും കുറയ്ക്കുന്നതിനോടൊപ്പം കുടമാറ്റ സമയം 15 മിനുട്ടായും കുറയ്ക്കും.
പൂരാവേശത്തിൽ പങ്കാളികളാകാൻ വിവിധ സ്ഥലങ്ങളിൽ നിന്നും പതിനായിരങ്ങളാണ് തൃശൂരിലേക്ക് എത്തിയിരിക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയാണ് ഇത്തവണ പൂരം നടക്കുക.
















