അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിരീക്ഷണത്തിലാണ് കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചത്.
നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഇരുവരും ഒളിവിലാണ്. കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ എത്തിയെങ്കിലും മുഖ്യപ്രതിയായ റാമിന് കോടതി ഇളവ് നൽകിയില്ല. ഇതോടെയാണ് നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്.
വിദ്യാർത്ഥിക്ക് നേരെ ജാതി അധിക്ഷേപമോ ജാതിയുടെ പേരിൽ അപമാനമോ നടന്നതായി തെളിവില്ലെന്ന് തലശ്ശേരി കോടതി നിരീക്ഷിച്ചു. നിതിൻ രാജിനെതിരെ അധ്യാപകർ നടത്തിയ മോശം പെരുമാറ്റം ജാതിയുടെ അടിസ്ഥാനത്തിലല്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോൺ ആപ്പുകാരുടെ ഭീഷണിയും, തുടർന്ന് പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലും ഇതിനെത്തുടർന്നുണ്ടായ ഭയവുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം.
നിതിൻ രാജിനെ പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് ‘കൂട്ട വിചാരണ’ ചെയ്യുന്ന സമയത്ത് ഡോ. റാമിന്റെ സജീവ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വ്യക്തമാകാൻ റാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്.
















