ചെന്നൈ: ‘ജനനായകൻ’ തിയേറ്റർ കളക്ഷൻ ലഭിക്കാതെ നഷ്ടത്തിലായാൽ നിർമാതാക്കളെ സാമ്പത്തികമായി സഹായിക്കാൻ തമിഴ് സൂപ്പർ താരം വിജയ് ഒരു ചിത്രത്തിൽക്കൂടി അഭിനയിക്കാൻ സാധ്യത.
സെൻസർ ബോർഡ് കുരുക്കിലകപ്പെട്ട ‘ജനനായകൻ’ അടുത്തിടെ ഇന്റർനെറ്റിൽ ചോർന്നിരുന്നു. മേയ് പകുതിയോടെ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് നീക്കം. എന്നാൽ, കളക്‌ഷൻ നേടാനായില്ലെങ്കിൽ ഇതേ നിർമാതാവിന് വിജയ് ഡേറ്റ് നൽകി അഭിനയിച്ചേക്കും.
രാഷ്ട്രീയത്തിൽ സജീവമായ വിജയ്‌യുടെ അവസാന ചിത്രമായാണ് ‘ജനനായകൻ’ വിലയിരുത്തപ്പെട്ടിരുന്നത്. പുതിയ സിനിമയ്ക്കുള്ള കഥയെക്കുറിച്ച് ആലോചിക്കാൻ വിജയ്‌യുടെ ഭാഗത്തുനിന്ന് നിർദേശമുണ്ടായെന്നും ‘ജനനായകൻ’ നിർമാതാക്കൾ അടുത്തിടെ ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ അന്തിമ കളക്‌ഷൻ എത്രയെന്നു മനസ്സിലായശേഷമേ തുടർന്ന് അഭിനയിക്കുന്ന കാര്യത്തിൽ വിജയ് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നാണ് അറിയുന്നത്.
പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 13-ന് ജനനായകൻ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, അതിനിടയിൽ സെൻസർ കുരുക്കിൽ അകപ്പെട്ടു. സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി വീണ്ടും സിനിമ കണ്ടുവെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ഇതുവരെ നൽകിയിട്ടില്ല. വിജയ്‌യുടെ പാർട്ടിയായ ടി.വി.കെ. രാഷ്ട്രീയത്തിൽ സജീവമായതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷം മാത്രമേ സെൻസർ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നാണ് വിവരം.
















