തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്ത് മകൻ അച്ഛനെ കസേര കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷൈനു തോമസിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹ വാർഷിക ആഘോഷങ്ങൾക്കിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ച വൈകുന്നേരം ഷൈനുവിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ച് വീട്ടിൽ ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്നു. ആഘോഷങ്ങൾക്കിടെ അച്ഛനും മകനും തമ്മിൽ പെട്ടെന്നുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും സംഘർഷത്തിൽ പര്യവസാനിക്കുകയുമായിരുന്നു. ഇതിനിടെ പ്രകോപിതനായ ഷൈനു വീട്ടിലിരുന്ന കസേര എടുത്ത് പിതാവിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തോമസ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
















