ആറൻമുള: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആറന്‍മുള നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി. ആരോഗ്യമന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ വീണ ജോര്‍ജിനെ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി പരാജയപ്പെടുത്തി.
18985 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബിന്‍റെ വിജയം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ ജോര്‍ജിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. വിജയിച്ച യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് 70083 വോട്ടുകളും പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന് 51098 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ 34983 വോട്ടുകളും നേടി.
ആറൻമുള തിരിച്ചു പിടിക്കാൻ കോൺഗ്രസിന്റെ അബിൻ വർക്കിയും, സീറ്റ് നിലനിർത്താൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ വീണാ ജോർജും മണ്ഡലത്തിൽ കളം പിടിക്കാൻ ബിജെപിയും എത്തിയതോടെ ത്രികോണ മത്സരത്തിനായിരുന്നു ഇത്തവണ ആറൻമുള സാക്ഷിയായത്. രണ്ടാം പിണറായി സർക്കാരിലെ ആരോഗ്യ മന്ത്രിയായ വീണാ ജോർജ് തന്നെ നേരിട്ടു മത്സരിച്ചത് മണ്ഡലത്തിൽ എൽഡിഎഫിന് അഭിമാന പോരാട്ടമായി മാറിയിരുന്നു. ആറന്മുളയിൽ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ വളർച്ച രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. സിപിഎം സ്ഥാനാർഥി വീണാ ജോർജ് 19,003 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. ഇക്കുറി നിരവധി ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഇടയിലായിരുന്നു വീണ ജോർജിന് വിണ്ടും മത്സരിപ്പിക്കാൻ സിപിഎം സീറ്റ് കൊടുത്തത്.
വീണ ജോർജ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പിന്റെ പോരായ്മയായിരുന്നു കോൺഗ്രസിന്റെ പ്രധാന ആയുധം. മറിച്ച് എൽഡിഎഫ് വികസനവും ആരോഗ്യവകുപ്പിന്റെ നേട്ടവും എണ്ണി പറഞ്ഞായിരുന്നു വീണ ജോർജ് തെരഞ്ഞെടുപ്പിനിറങ്ങിയത്. കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ആറന്മുള നിയമസഭ മണ്ഡലം.
















