ഇറാന് നേരെയുള്ള സൈനിക ആക്രമണങ്ങൾ അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ മികച്ച പുരോഗതിയുണ്ടെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണം – ഓപ്പറേഷൻ എപ്പിക് ഫ്യൂറി – ലക്ഷ്യങ്ങൾ നേടിയതിന് ശേഷം അവസാനിച്ചുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്.
ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതും താൽക്കാലികമായി നിർത്തി. എന്നാൽ ഇറാൻ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
മധ്യസ്ഥത വഹിച്ച പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.
ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ട്രംപ് പിന്മാറി എന്നാണ് ഇറാനിയൻ മാധ്യമങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
















