ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ വാദത്തിനിടെ സംസ്ഥാനത്തെ ഭരണ മാറ്റം സുപ്രീംകോടതിയെ അറിയിച്ച് സർക്കാർ അഭിഭാഷകൻ. സംസ്ഥാന രാഷ്ട്രീയ മാറ്റത്തിലായതിനാൽ ശബരിമലയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകാനായേക്കില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പറഞ്ഞു.
യുവതീ പ്രവേശന വിലക്കിനെ എതിർക്കണമെന്ന നിർദ്ദേശമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് ജയ്ദീപ് ഗുപ്ത. എന്നാൽ നേരത്തെയുള്ള നിലപാട് ഇതിനകംതന്നെ മാറ്റിയല്ലോ എന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന ചോദിച്ചു. അനിവാര്യ മതാചാരങ്ങൾ കോടതികളല്ല തീരുമാനമെടുക്കേണ്ടത്, മതപണ്ഡിതരാണ് എന്നും ജയ്ദീപ് ഗുപ്ത വാദിച്ചു. കേസിൽ ചൊവ്വാഴ്ച വാദം തുടരും.
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള വാദത്തിനിടെ നിരവധി നിരീക്ഷണങ്ങളാണ് സുപ്രീംകോടതി നടത്തിയത്. പത്തിനും അമ്പതിനും വയസ്സിനിടയിലുള്ള യഥാർത്ഥ അയ്യപ്പ വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പോകില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന നിരീക്ഷിച്ചു. ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ എന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന വാക്കാൽ പറഞ്ഞു.
Story Highlights : Sabarimala women entry: Government informs Supreme Court about change in state administration
















