കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ എം പിയുമായ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ മുതൽ അറോറയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്ഡുകൾ നടന്നിരുന്നു. ഛണ്ഡിഗഡിലെ ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു ഇവിടെവെച്ചാണ് അറോറയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പതിനഞ്ചോളം വാഹനങ്ങളിലായാണ് ഇ ഡി ഉദ്യോഗസ്ഥർ സഞ്ജീവ് അറോറയുടെ വസതിയിൽ എത്തിയത്. ഇത് രണ്ടാം തവണയാണ് അറോറയുടെ വസതിയിലും സ്ഥാപനങ്ങളിലുമായി ഇ ഡി റെയ്‌ഡ് നടത്തുന്നത്. പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയാണ് സഞ്ജീവ് അറോറ.
സഞ്ജീവ് അറോറ തൻ്റെ കമ്പനി വഴി നൂറു കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വ്യാജ ജിഎസ്ടി ബില്ലുകൾ വഴി വാങ്ങി എന്നാണ് പ്രധാന ആരോപണം. ഡൽഹിയിലില്ലാത്ത വ്യാജ കമ്പനികളുടെ പേരിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും എക്സ്പോർട്ട് ക്രെഡിറ്റും ഉണ്ടാക്കി. ഡ്യൂട്ടി ഡ്രോബാക്കിൽ ജിഎസ്ടി റീഫണ്ട് നേടുന്നതിനായി നിരവധി വ്യാജ ജിഎസ്ടി പർച്ചേസ് ബില്ലുകൾ ഉണ്ടാക്കിയതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഈ പണം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണമായി എത്തിച്ചു എന്നതാണ് കേസ്. ഇതിലൂടെ അദ്ദേഹം വ്യക്തിപരമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.
Story Highlights : Money laundering case; ED arrests Sanjeev Arora
















