തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് വള്ളിക്കുന്ന് നിയുക്ത എംഎൽഎ ടി വി ഇബ്രാഹിം. മുഖ്യമന്ത്രി ചർച്ച നീണ്ടുപോകുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ടി വി ഇബ്രാഹിം പറഞ്ഞത്. തെരഞ്ഞടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിൻ്റെ തിളക്കം കുറയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെന്നും അദേഹം കുറ്റപ്പെടുത്തി.
‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങൾ ചോദിച്ച് തുടങ്ങി. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പ്രഖ്യാപനം വൈകുന്നതിൽ ആശങ്കയും അസ്വസ്ഥതയുമുണ്ട്. ജനങ്ങളോട് എന്ത് മറുപടി പറയും എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഇത്രയധികം ട്രോളുകൾ വന്നിട്ടും തീരുമാനമായില്ല. കോൺഗ്രസ് പാർട്ടി ഉണർന്ന് പ്രവർത്തിക്കണം’, എന്നാണ് ടി വി ഇബ്രാഹിം പറഞ്ഞത്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതുമൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് അദേഹവും പറഞ്ഞത്. മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പറഞ്ഞിരുന്നു.
















