കേരളത്തെ നയിക്കാനുള്ള നിയോഗം യുഡിഎഫ് വി ഡി സതീശന് നൽകിയതിൽ അതിയായ സന്തോഷമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. ഹൈക്കമാൻഡ് തീരുമാനത്തെ പൂർണമായി പിന്താങ്ങുന്നെന്നും, സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും എകെ ആന്റണി പറഞ്ഞു. ആർപ്പ് വിളിച്ചവർ കല്ലെറിയുന്ന സാഹചര്യം ഇനിയും ആവർത്തിക്കരുതെന്ന് എ കെ ആന്റണി പറഞ്ഞു.
സതീശന്റെ മനസ്സിൽ പലവിധ സ്വപ്നങ്ങളുമുണ്ടാകും. തുടക്കത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്. ആദ്യം കുറച്ചു കയ്പ്പ്നീര് കുടിക്കേണ്ടി വരും. ഇത് പാപ്പരായ സംസ്ഥാനമാണെന്ന് അദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തു കരകയറ്റാൻ കുറച്ചു സാവകാശം നൽകണമെന്ന് അദേഹം ആവശ്യപ്പെട്ടു. 2001ൽ താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും വലിയ ആരവവും മാധ്യമപിന്തുണയും ലഭിച്ചിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആരവങ്ങൾ കെട്ടടങ്ങി. മാധ്യമങ്ങൾ തനിക്കെതിരെ തിരിഞ്ഞുവെന്ന് എകെ ആന്റണി പറഞ്ഞു.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവിൽ രാഹുൽ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.
















