യുഡിഎഫ് നിയമസഭയിൽ മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാർ. പി കെ കുഞ്ഞാലികുട്ടി, കെ എം ഷാജി, എൻ. ഷംസുദീൻ, വിഇ അബ്‌ദുൽ ഗഫൂർ, പാറക്കൽ അബ്ദുല്ല എന്നിവർ മന്ത്രിമാരാകും. ഉന്നതിധികാര സമിതിയിലാണ് തീരുമാനം. കാബിനറ്റ് പദവി ലഭിച്ചാൽ എംകെ മുനീർ ഉന്നതസ്ഥാനത്തെത്തും. പി കെ ബഷീറിന് അതൃപ്തി.നേരത്തെ മലപ്പുറം ജില്ലയിൽ നിന്ന് രണ്ടിൽ കൂടുതൽ മന്ത്രിമാർ വേണ്ടെന്ന പാർട്ടിയുടെ തീരുമാനത്തെ തുടർന്ന് പ്രമുഖ നേതാവ് കെ.എം ഷാജി അന്തിമ പട്ടികയിൽ സാധ്യത കുറവായിരുന്നു. മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയും പി.കെ ബഷീറും എത്തുന്ന സാഹചര്യത്തിലായിരുന്നു കാര്യങ്ങൾ, എന്നാൽ അവസാന ഘട്ട ചർച്ചയിൽ പി കെ ബഷിറിനെ ഒഴിവാക്കി ഷാജി പട്ടികയിൽ ഇടം നേടി.
വടക്കൻ മലബാറിൽ നിന്നും മധ്യകേരളത്തിൽ നിന്നും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തിൽ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം, തിരുവനന്തപുരത്ത് വെച്ച് പാണക്കാട് സാദിഖലി തങ്ങളുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തി. യുഡിഎഫിന് എല്ലാ പിന്തുണയും തന്ന നേതാവാണ് പാണക്കാട് സാദിഖലി തങ്ങളെന്ന് വി.ഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രചരണം നടത്തി ഭിന്നിപ്പുണ്ടാക്കാൻ പല ശക്തികളും ശ്രമിച്ചു. യുഡിഎഫിന്റെ മതേതര നിലപാടുകൾക്ക് ശക്തിപകരുന്ന പാർട്ടിയാണ് ലീഗെന്നും സതീശൻ പറഞ്ഞു. കേരളത്തിന് ശക്തി പകരുന്ന നേതാവാണ് വി.ഡി സതീശനെന്ന് പാണക്കാട് സാദിഖലി തങ്ങളും പറഞ്ഞു.
Story Highlights : muslim league will announce 5 ministers
















