മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. ഡൽഹിയിലുള്ള മുഖ്യമന്ത്രി റെയ്‌ഡുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങളോടും പ്രതികരിച്ചില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു ചോദ്യം ഉയർത്തിയത്. എന്നാൽ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചില്ല.അതേസമയം പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്. 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാറിയിട്ടുള്ളത്. 10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയന്‍ രംഗത്തെത്തി. ഇതുകൊണ്ടൊന്നും തങ്ങളെ തളര്‍ത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീട്ടില്‍ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ പരിശോധന രാഹുല്‍ ഗാന്ധിക്ക് വലിയ മനസംതൃപ്തി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്ത മറ്റുളള പാര്‍ട്ടിക്കാര്‍ക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇ ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights : v d satheeshan didnt respond on pinarayi ed raid
















