ന്യൂഡൽഹി: രാജ്യത്തെ സോളാർ മേഖലയെ ബാധിക്കുന്ന തരത്തിലുള്ള പ്രധാന ഭേദഗതികൾ സോളാർ നിയമങ്ങളിൽ വരുത്തി കേന്ദ്രസർക്കാർ. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ പ്രകാരം സോളാർ പാനലുകൾ സ്ഥാപിക്കുന്ന ചെലവ് ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ആഭ്യന്തര സോളാർ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
പുതിയ നിയമപ്രകാരം നെറ്റ്-മീറ്ററിംഗ്, ഓപ്പൺ-ആക്സസ് സംവിധാനങ്ങളിലൂടെ ബന്ധിപ്പിക്കുന്ന എല്ലാ സോളാർ പദ്ധതികൾക്കും ഇനി മുതൽ ഇന്ത്യയിൽ നിർമ്മിച്ച സോളാർ സെല്ലുകൾ മാത്രമേ ഉപയോഗിക്കാനാകൂ. ഇതിൽ പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന ഉൾപ്പെടെയുള്ള ഇൻസ്റ്റാളേഷനുകളും ഉൾപ്പെടുന്നു.
സർക്കാർ അംഗീകൃത നിർമ്മാതാക്കളിൽ നിന്നുള്ള സെല്ലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് പ്രധാന വ്യവസ്ഥ. നിർമാതാക്കൾക്ക് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും, ജൂൺ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണ്.
പുതിയ നിയന്ത്രണങ്ങൾ സോളാർ ഇൻസ്റ്റാളേഷൻ ചെലവ് വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കിലോവാട്ടിന് ഏകദേശം 3,000 രൂപ വരെ അധിക ചെലവ് ഉണ്ടാകാം. ഇതോടെ സാധാരണയായി ഉപയോഗിക്കുന്ന 5 കിലോവാട്ട് സിസ്റ്റത്തിന് ഏകദേശം 15,000 രൂപ വരെ അധിക ബാധ്യത വരാനിടയുണ്ട്.
ആഭ്യന്തരമായി നിർമ്മിക്കുന്ന സോളാർ സെല്ലുകളുടെ വില ഇറക്കുമതി ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാൽ മൊത്തം പ്രോജക്ട് ചെലവിൽ വർധന പ്രതീക്ഷിക്കപ്പെടുന്നു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കുക, ഇന്ത്യയുടെ സോളാർ നിർമ്മാണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ ഭേദഗതികളുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ആഭ്യന്തര ഉൽപാദന മേഖലയ്ക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
വില വർധനയും വിതരണ നിയന്ത്രണങ്ങളും മൂലം ഇറക്കുമതി ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്ന കമ്പനികൾക്ക് പുതിയ നിയമം സമ്മർദ്ദം സൃഷ്ടിക്കാനിടയുണ്ട്. അതേസമയം, ദീർഘകാലത്തിൽ ഇന്ത്യയുടെ സോളാർ നിർമ്മാണ ശേഷി ശക്തിപ്പെടുമെന്ന് കേന്ദ്രം വിലയിരുത്തുന്നു.
പുതിയ നിയമഭേദഗതികൾ ഉടൻ തന്നെ സോളാർ വിപണിയിൽ ചെലവ് വർധനയും ക്രമീകരണ മാറ്റങ്ങളും ഉണ്ടാക്കും. എങ്കിലും ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിച്ച് ദീർഘകാല ഊർജ്ജ സ്വയംപര്യാപ്തത ലക്ഷ്യമാക്കുന്ന ഒരു തന്ത്രപരമായ നീക്കമായാണ് കേന്ദ്രം ഇതിനെ കാണുന്നത്.
















