പാലക്കാട്: ”ഹലോ, ആ ഫോൺ ഒന്ന് മാറ്റിവയ്ക്കൂ… സോഷ്യൽ മീഡിയ അടച്ചുവയ്ക്കൂ… ഇനി എല്ലാവരും ഒരുമിച്ച് സൊറപറയൂ…” വീടുകളിലെ ഡിജിറ്റൽ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സൈബർ പൊലീസ് മുന്നോട്ടുവയ്ക്കുന്ന പുതിയ സന്ദേശമാണിത്. കുട്ടികളുടെ സൈബർ സുരക്ഷയോടൊപ്പം മാനസികാരോഗ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമിട്ട് ‘ഫാമിലി ടെക് റൂൾ’ എന്ന പുതിയ ആശയം അവതരിപ്പിച്ചിരിക്കുകയാണ് സൈബർ ഡോം.
‘കിഡ് ഗ്ലൗ’ പദ്ധതിയുടെ ഭാഗമായാണ് ഈ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുന്നത്. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും അതോടൊപ്പം അതിരുകടന്ന സ്ക്രീൻ ഉപയോഗം കുറയ്ക്കുകയും ചെയ്യുകയാണ് പ്രധാന ഉദ്ദേശ്യം.
ടെക് കർഫ്യൂ
വീടുകളിൽ നിശ്ചിത സമയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നിർദേശം. ഭക്ഷണസമയത്തും രാത്രി 10 മണിക്ക് ശേഷവും ടെക് കർഫ്യൂ പ്രഖ്യാപിക്കാമെന്ന ആശയമാണ് മുന്നിൽവച്ചിരിക്കുന്നത്.
ഡിവൈസ് ഫ്രീ സോൺ
വീടിനുള്ളിൽ ചില ഇടങ്ങൾ മൊബൈൽ, ടാബ്, ലാപ്‌ടോപ് എന്നിവ പൂർണ്ണമായി ഒഴിവാക്കിയ മേഖലകളാക്കി മാറ്റണമെന്ന് നിർദേശം. ടിവി പോലും ഇല്ലാത്ത, കുടുംബം ഒരുമിച്ച് സമയം ചെലവിടുന്ന ഇടങ്ങൾ രൂപപ്പെടുത്താനാണ് നിർദ്ദേശം.
ഡിജിറ്റൽ ബാലൻസ്
ഡിജിറ്റൽ ലോകത്തിനും യഥാർത്ഥ ജീവിതത്തിനും ഇടയിൽ സമതുലിതാവസ്ഥ വേണമെന്ന് പൊലീസ് പറയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവിടൽ, കളികൾ, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണം.
സ്ക്രീൻ ഓഫ് ഫ്രീ ടൈം
ഉറങ്ങുമ്പോഴും പഠിക്കുമ്പോഴും കുടുംബം ഒരുമിച്ച് ഇരിക്കുമ്പോഴും ഫോണും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും ഒഴിവാക്കണമെന്ന് നിർദേശം.
















