രോഗീ പരിചരണത്തില്‍ ഗുരുതരമായ വിഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രി തീവ്ര വിഭാഗത്തില്‍ ചികിത്സയ്ക്കിടെ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവത്തിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തോടിയത്. തികഞ്ഞ നിരുത്തവരാദപരമായ സമീപനമാണ് ഡ്യൂട്ടി ഡോക്ടര്‍ കാട്ടിയത്. അഞ്ചു ദിവസത്തോളം മുറിവ് ഡ്രസ് ചെയ്തിരുന്നില്ല എംന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിഷയം ബന്ധുക്കള്‍ പരാതിപ്പെട്ടപ്പോള്‍ ഡോക്ടര്‍ മാന്യമായി പെരുമാറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലും സര്‍ജറി, ഓര്‍ത്തോ വിഭാഗം മേധാവികളും അടങ്ങുന്ന വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിരുന്നു.
പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനില്‍ രാജേന്ദ്ര പ്രസാദിന്റെ (61) കാലിലാണ് അധികൃതരുടെ അനാസ്ഥ മൂലം പുഴുവരിച്ചത്. പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ ആരോഗ് വകുപ്പിലെ ഉന്നതരുമായി വിഷയം ആരാഞ്ഞ് മന്ത്രി കെ. മുരളീധരന്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 28നു രാവിലെ പാരിപ്പള്ളി- മടത്തറ റോഡില്‍ ജവാഹര്‍ ജംഗ്ഷനു സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ പിന്നാലെ വന്ന ബൈക്ക് രാജേന്ദ്ര പ്രസാദ് സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റ രാജേന്ദ്ര പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നു തിരുവന്തപുരത്തേക്കു റഫര്‍ ചെയ്യുകയായിരുന്നു.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരുക്ക് ആയതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരികയായിരുന്നു. അന്നുരാത്രി തന്നെ രാജേന്ദ്ര പ്രസാദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കാലില്‍ കമ്പികള്‍ ഇട്ടു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 5 ദിവസം ഐ.സി.യുവില്‍ കിടന്ന ശേഷം കഴിഞ്ഞ ദിവസം ഇരുപതാം വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡില്‍ അഡ്മിറ്റാക്കിയ ശേഷം രാജേന്ദ്ര പ്രസാദിന്റെ മകന്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
പിന്നീട് രാജേന്ദ്രപ്രസാദിന്റെ ഭാര്യ രമണിയും ചെറുമകനുമാണ് കൂട്ടുനിന്നത്. ഇതിനിടെയാണ് കാലില്‍ ഉറുമ്പ് കടിക്കുന്നെന്നും നല്ല വേദന ഉണ്ടെന്നും രാജേന്ദ്രപ്രസാദ് ഭാര്യയോടു പറഞ്ഞത്. തുടര്‍ന്ന് കാലില്‍ പരിശോധിക്കുന്നതിനിടെ ശസ്ത്രക്രിയ ചെയ്ത ഭാഗത്തു നിന്നു പുഴുക്കള്‍ ബെഡ്ഡിലേക്കു വീഴുകയായിരുന്നു. വാര്‍ഡിലെ ജീവനക്കാരെ അറിയിച്ചെങ്കിലും നടപടി വൈകി. മകന്‍ പാരിപ്പള്ളിയില്‍ നിന്നു രാത്രി എട്ടോടെ ആശുപത്രിയില്‍ എത്തിയപ്പോഴും അതേ അവസ്ഥയായിരുന്നു. ബഹളം വച്ചതോടെ തിയറ്ററിലേക്കു മാറ്റി മുറിവുകള്‍ ഡ്രസ് ചെയ്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കി. തുടര്‍ന്നു വാര്‍ഡിലേക്ക് മാറ്റി. ഈ വിഷയം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ ജാഗ്രതയോടെ രാജേന്ദ്ര പ്രസാദിനെ ചികിത്സിക്കാന്‍ തുടങ്ങി. എന്നാല്‍, നിരുത്തരവാദപരമായ സമീപനം കൈക്കൊണ്ട ഡോക്ടര്‍ക്കെതിരേ വകുപ്പുതല നടപടി എടുക്കാതെ നിര്‍വാഹമില്ലാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.
















