കേരളം വളരെ വലിയ പ്രതീക്ഷയോടെയാണ് യു.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയിരിക്കുന്നത് എന്ന് നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍.ജനങ്ങളുടെ പ്രതീക്ഷയും സ്വപ്‌നങ്ങളും സാക്ഷാത്ക്കരിക്കാനുള്ള അര്‍പ്പണബോധത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഈ സര്‍ക്കാര്‍ മുന്നോട്ട് പോകും. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചും വാഗ്ദാനങ്ങള്‍ നിറവേറ്റിയും പുതുയുഗ കേരളം കെട്ടിപ്പടുക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. ആ പുതുയുഗ കേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള കൂട്ടായ പരിശ്രമമുണ്ടാകും.
അരനൂറ്റാണ്ടുകാലമായി ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് മാറ്റങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അത് മിഷണറിമാരുടെയും രാജാക്കന്‍മാരുടെയും ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയ കാലത്തും ആ മാറ്റം ഉണ്ടായിട്ടുണ്ട്. എല്ലാ സര്‍ക്കാരുകളും അക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ അതേസമയം നമ്മള്‍ അഭിമാനത്തോടെ പറഞ്ഞിരുന്ന പല സാമൂഹിക സൂചികകളും ഇന്ന് മന്ദതയില്‍ നില്‍ക്കുകയാണ്. കാലാനുസൃതമായി പല പദ്ധതികളും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. നമുക്ക് സ്വപ്‌നങ്ങള്‍ ഉണ്ടെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതിലെ അനാവശ്യ കാലതാമസം കേരളത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. ആ യാഥാര്‍ത്ഥ്യം തിരിച്ചിറയണം. രാഷ്ട്രീയമായ കുറ്റപ്പെടുത്തലിനും അപ്പുറത്ത് ജനാധിപത്യത്തിന്റെ സൗന്ദര്യം ചര്‍ച്ചകളിലും വിയോജിപ്പുകളിലുമാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരത്തിന് മാറ്റം ഉണ്ടാക്കുന്നതിന് ഉതകുന്ന ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കണം. സര്‍ക്കരിന്റെ തെറ്റായ നടപടികളെ ചൂണ്ടിക്കാട്ടണം. തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങള്‍ തിരുത്താന്‍ ഈ സര്‍ക്കാരിന് ഒരു മടിയുമില്ല. അക്കാര്യത്തില്‍ ഒരു അപഹര്‍ഷതാ ബോധവുമില്ല. ജനാധിപത്യ സംവിധാനത്തില്‍ തെറ്റ് ചൂണ്ടാക്കാട്ടാന്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാ അധികാരവുമുണ്ട്. തെറ്റ് തിരുത്തി മുന്നോട്ട് പോകും എന്നതില്‍ ഒരു സംശയവും വേണ്ട. പക്ഷെ മാറ്റം ഉണ്ടാകണം. ഞങ്ങള്‍ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ സര്‍ക്കാരിനെ അതിശക്തമായി വിമര്‍ശിക്കുമ്പോഴും സര്‍ക്കാര്‍ പരാജയപ്പെട്ട ഇടങ്ങളിലൊക്കെ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ചര്‍ച്ച തുടങ്ങിയ ഇന്ത്യയില്‍ ആദ്യത്തെ പ്രതിപക്ഷമായിരുന്നു ഞങ്ങള്‍. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും അടിസ്ഥാ വികസനകാര്യത്തിലും നിരവധി വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തിയും കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അതുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു വന്ന കാര്യങ്ങളാണ് പുതുയുഗ യാത്രയില്‍ ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞത്. ഈ സംസ്ഥാനത്ത് ഞങ്ങള്‍ മാറ്റമുണ്ടാക്കുക തന്നെ ചെയ്യും. നിരവധി മേഖലകളില്‍ സമഗ്രമായ മാറ്റമുണ്ടാകണം. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തണം. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ മാറ്റമുണ്ടാക്കി ലോകത്തിന് മുന്നിലെ ഡെസ്റ്റിനേഷന്‍ പോയിന്റായി കേരളത്തെ മാറ്റാന്‍ നമുക്ക് കഴിയും.
നമ്മുടെ കുട്ടികള്‍ പുറത്തേക്ക് പോകുകയാണ്. ബ്രെയിന്‍ ഡ്രെയിനാണ് നടക്കുന്നത്. എല്ലാവരും പോകുന്നത് തടയാന്‍ കഴിയില്ല. ലോകത്തിലെ ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കല്ല എല്ലാ കുട്ടികളും പോകുന്നത്. അക്കാര്യത്തില്‍ മാറ്റമുണ്ടാകണം. അതുണ്ടാകണമെങ്കില്‍ ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകണം. ആരോഗ്യരംഗത്തെ ഡെസ്റ്റിനേഷന്‍ പോയിന്റായി കേരളത്തെ മാറ്റണമെങ്കില്‍ ആരോഗ്യരംഗത്ത് മാറ്റമുണ്ടാകണം. കേരളത്തിന്റെ സവിശേഷതകളെ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ആലോചിക്കണം. ഇത്തരം കാര്യങ്ങളെ ഞങ്ങള്‍ എങ്ങനെയാണ് സമീപിക്കുന്നതെന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഞങ്ങളുടെ നയം എന്താണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നടത്തുന്ന നയപ്രഖ്യാപനം ആരോടുമുള്ള യുദ്ധ പ്രഖ്യാപനമല്ല. ആ യുദ്ധപ്രഖ്യാപനം ഈ നയപ്രഖ്യാപനത്തിലില്ല. ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ അഞ്ച് ഇന്ദിരാ ഗ്യാരണ്ടികള്‍ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ അഞ്ച് ഗ്യാരണ്ടികളില്‍ രണ്ടെണ്ണം തീരുമാനിക്കാന്‍ കഴിഞ്ഞെന്ന അഭിമാനത്തോടെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ ആദ്യഘട്ടം ഈ മാസം 15 മുതല്‍ നടപ്പിലാക്കും. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വകുപ്പുണ്ടാക്കി. ആ തീരുമാനത്തിന് പിന്നില്‍ നിരവധി ലക്ഷ്യങ്ങളുണ്ട്. ഒരു സമൂഹം പരിഷ്‌കൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആ സമൂഹം മുതിര്‍ന്ന പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. മൂന്ന് നാല് വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹമാണ് കേരളത്തിലുള്ളതെന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഔദാര്യമല്ല, അവരെക്കൂടി സംസ്ഥാനത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കുന്ന സില്‍വര്‍ ഇക്കോണമിയാണ്. അത് രാജ്യത്തിന് മാതൃകയായി കേരളത്തില്‍ തുടക്കമിടും.
നിരവധി സ്വപ്‌ന പദ്ധതികള്‍ ഞങ്ങളുടെ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് വേറെ ആരുടെയെങ്കിലും പ്രകടന പത്രികയില്‍ ഉണ്ടോയെന്ന് ഞങ്ങള്‍ പരിശോധിച്ചിട്ടില്ല. സ്ഥലം ഇല്ലായ്മയാണ് കേരളത്തിന്റെ പരിമിതി. പല സംരംഭങ്ങളും തുടങ്ങാനാകില്ല. പക്ഷെ 600 കിലോ മീറ്റര്‍ തീരപ്രദേശം ഉണ്ടെന്നത് നമ്മുടെ സവിശേഷതയാണ്. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്‌നര്‍ ടെര്‍മിനലും 17 മിനി തുറമുഖങ്ങളുമുണ്ട്. ഇതിനെയെല്ലാം സംയോജിപ്പിച്ച് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റണമെന്നതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ സ്വപ്‌നം. റോഡുകള്‍ വാഹനങ്ങള്‍കൊണ്ട് നിബിഡമാണ്. അതില്‍ അന്‍പത് ശതമാനം ചരക്ക് നീക്കമെങ്കിലും കടല്‍ വഴിയാക്കണം. രണ്ടാംഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിംഗ് ആരംഭിക്കണം. മൂന്നാം ഘട്ടത്തില്‍ നദികളുമായി സംയോജിപ്പിച്ചുള്ള ടൂറിസം പ്രോജക്ട് ഉണ്ടാക്കണം. കേരളം ഒരു തുറമുഖ നഗരമായി മാറുമ്പോള്‍ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളും ഉണ്ടാകും. ദുബായ് നഗരത്തിന്റെ ജി.ഡി.പിയുടെ 28 ശതമാനമാണ് അവിടുത്തെ തുറമുഖത്തില്‍ നിന്നും ലഭിക്കുന്നത്. നമ്മുടെ വിമാനത്താവളങ്ങളെ വികസിപ്പിച്ച് 27 ഏവിയേഷന്‍ പദ്ധതികള്‍ നടപ്പിലാക്കി സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബായി കേരളത്തെ മാറ്റണമെന്നതും യു.ഡി.എഫിന്റെ സ്വപ്‌നമാണ്. ബംഗലുരു വിമാനത്താവളം കര്‍ണാടകത്തിന്റെ ജി.ഡി.പിയിലേക്ക് നല്‍കുന്നത് 5 ശതമാനമാണ്. നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യതകളാണ് ഞങ്ങള്‍ അന്വേഷിച്ചത്.
വ്യവസായ സംരംഭങ്ങളും തുടങ്ങാനാകണം. അതിനായി ലാന്‍ഡ് ബാങ്ക് ഉണ്ടാക്കണം. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റുന്ന സംസ്ഥാനമാണ് കേരളം. ആശയങ്ങളുമായി സംരംഭം ആരംഭിക്കാന്‍ എത്തുന്നവര്‍ക്ക് റിവോള്‍വിങ് ഫണ്ടും മാനേജ്‌മെന്റ് മെന്ററും ടെക്‌നോ മെന്ററും സംസ്ഥാനം നല്‍കും. അത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ സഹായിക്കും. കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കും അനുസരിച്ചുള്ള നിരവധി പദ്ധതികള്‍ കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ഇനി ഒരു ബിസിനസും നേരിട്ട് ചെയ്യില്ല. ഫെസിലിറ്റേറ്ററുടെ റോളായിരിക്കും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ നിക്ഷേപിക്കുന്ന പണം മൂന്നോ അഞ്ചോ വര്‍ഷം കൊണ്ട് തിരികെ കിട്ടണം. സംരംഭം തുടങ്ങാന്‍ കേരളത്തില്‍ ബുദ്ധിമുട്ടാണെന്ന പഴയ ചിന്താഗതി മാറ്റിയെടുക്കണം.
വിദ്യാഭ്യാസരംഗത്ത് കാലഹരണപ്പെട്ട കോഴ്‌സുകളാണുള്ളത്. അതുകൊണ്ടാണ് കുട്ടികള്‍ പുറത്തേക്ക് പോകുന്നത്. ലോകത്തിലെ തൊഴില്‍ രംഗം മാറുന്നതിന് അനുസരിച്ചുള്ള കോഴ്‌സുകള്‍ ആരംഭിക്കണം. അതിനു വേണ്ടി കരിക്കുലത്തില്‍ മാറ്റമുണ്ടാകണം. ലോകത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാക്കിയുള്ള കോഴ്‌സുകളുണ്ടാകണം. വളരെ വേഗത്തിലാണ് തൊഴില്‍ മേഖല മാറുന്നത്. നമ്മുടെ നാട്ടിലും പുറത്തും നമ്മുടെ കുട്ടികള്‍ക്ക് തൊഴില്‍ അവസരം ഉണ്ടാക്കിക്കൊടുക്കണം.
മയക്കുമരുന്നിനെതിരെയും അതിശക്തമായ നിലപാട് കേരളം സ്വീകരിക്കേണ്ടതുണ്ട്. നമ്മുടെ ഡിമോഗ്രാഫിക് ഡിവിഡന്റാണ് യുവത്വം. മറ്റുപല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്രിയാത്മകമായ യുവത്വം നമുക്കുണ്ട്. ആ യുവത്വത്തെ കൊലയ്ക്ക് കൊടുക്കാനാകില്ല. അപകടകരമായ രീതിയിലാണ് മയക്ക് മരുന്ന് വ്യാപനം. മയക്ക് മരുന്ന് ശൃംഖല തകര്‍ക്കണം. കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കാന്‍ വിട്ടു തരില്ലെന്ന് കേരളം ഒന്നിച്ചു പ്രഖ്യാപിക്കണം. മയക്ക് മരുന്നിന് മുന്നില്‍ കീഴടങ്ങിയാല്‍ കേരളം ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. അതിനു വേണ്ടിയുള്ള പദ്ധതികളാണ് ആഭ്യന്തര വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്നത്.
വന്യജീവികളും മനുഷ്യരുമായുള്ള സംഘര്‍ഷത്തിലും സത്വര നടപടി വേണം. പരമ്പരാഗതമായ മാര്‍ഗങ്ങളും എ.ഐ ഉള്‍പ്പെടെയുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചും കൃഷിയെയും ജീവനെയും ബാധിക്കാത്ത തരത്തില്‍ മലയോര മേഖലയിലെ ജനങ്ങളെ രക്ഷിക്കണം. വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കുഞ്ഞുങ്ങളെയും സാധാരണ മനുഷ്യരെയും രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ സര്‍ക്കാര്‍ പൂര്‍ണമായും നിര്‍വഹിക്കും.
പൊതുജനാരോഗ്യ മേഖലയും ശക്തിപ്പെടുത്തണം. ചികിത്സാ ചെലവ് കുറയ്ക്കാനുള്ള നടപടിയും സ്വീകരിക്കണം. അതുമായി ബന്ധപ്പെട്ട വിശദ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. എ.ഐക്ക് പ്രത്യേക പരിഗണന നല്‍കും. ഭൂമി പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും. അതിനായി ഭൂ നിയമങ്ങളില്‍ കാലാനുസൃത മാറ്റം വരുത്തും. ഉപാധിരഹിതമായ പട്ടയങ്ങള്‍ നല്‍കണം. പട്ടയത്തിന്റെ പേരില്‍ പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഭവന നിര്‍മ്മണവും വിദ്യാഭ്യാസവും ഉള്‍പ്പെടെ ഉറപ്പാക്കണം. വനാവകാശ നിയമം പൂര്‍ണമായും നടപ്പാക്കണം. അവര്‍ക്ക് പി.എസ്.സി നിയമനം ലഭിക്കുന്നില്ലെങ്കില്‍ അത് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അത് പരിശോധിച്ച് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണം.
മെഡിക്കല്‍ ടൂറിസവും ഇക്കോ ടൂറിസവും ഡെസ്റ്റിനേഷന്‍ ടൂറിസവും ഉള്‍പ്പെടെ പൊതുജനപങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. വെല്‍ഫെയര്‍ സ്‌കീമുകള്‍ക്കൊപ്പം സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണം. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സ്ഥിതി വ്യക്തമാക്കാനാണ് ധവളപത്രമിറക്കിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 35000 കോടി രൂപയുടെ പദ്ധതി ഞങ്ങള്‍ അധികാരത്തില്‍ എത്തിയ ശേഷം പരിശോധിച്ചപ്പോള്‍ ഇരുപതിനായിരത്തി അഞ്ഞൂര് കോടി രൂപയില്ല. ഒരു സര്‍ക്കാരും അഭിമുഖീകരിച്ചിട്ടില്ലാത്ത ഗുരുതരമായ പ്രശ്‌നമാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി 55000 കോടി രൂപ നല്‍കി. പതിനാറാം ധനകാര്യ കമ്മിഷന്‍ വരുമ്പോള്‍ പണം കിട്ടുമെന്ന് കരുതിയാണ് പ്ലാന്‍ തയാറാക്കിയത്. എന്നാല്‍ അവര്‍ അത് റദ്ദാക്കി. പതിനാറാം ധനകാര്യ കമ്മിഷന്‍ നികുതി വിഹിതം വര്‍ധിപ്പിക്കുമെന്നതായിരുന്നു അടുത്ത ഊഹം. പക്ഷെ അവര്‍ 2.38 മാത്രമാണ് വര്‍ധിപ്പിച്ചത്. അതോടെ അവിടെയും 5000 കോടി രൂപ പോയി. മറ്റു ചില ഗ്രാന്റുകളിലും 600 കോടി രൂപ ലഭിച്ചില്ല. അതേക്കുറിച്ചാണ് ധവളപത്രത്തില്‍ പറയുന്നത്. ധവളപത്രം എന്ന ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ടെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ധവളപത്രം ഉമ്മാക്കിയല്ല. നിങ്ങളുടെ മുന്നില്‍ വച്ചിരിക്കുന്ന കണ്ണാടിയാണ്. പത്ത് വര്‍ഷക്കാലത്തെ സാമ്പത്തിക മിസ്മാനേജ്‌മെന്റിന്റെ കണ്ണാടിയാണ്. ആ കണ്ണാടിയിലേക്ക് നോക്കി പിന്നിലേക്ക് സഞ്ചരിക്കണം. എല്ലാ കണക്കുകളും ധവളപത്രത്തിലുണ്ട്. എ.സി.എസ് ഫിനാന്‍സാണ് കമ്മിറ്റി ചെയര്‍മാന്‍. ഈ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് മുന്‍പെ തയാറാക്കിയതാണ്. ഇന്നലെയാണ് തയാറാക്കിയതെന്ന് പ്രതിപക്ഷ നേതാവിന് എങ്ങനെ അറിയാം? റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ അഞ്ച് യോഗങ്ങളില്‍ രണ്ടും മൂന്നും മണിക്കൂര്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഇടപെട്ടു. എല്ലാ കണക്കുകളും പരിശോധിച്ചാണ് അവതരിപ്പിച്ചത്. ഫാക്ട് ചെക്ക് ചെയതപ്പോള്‍ ജനങ്ങളെ കബൡപ്പിക്കുന്ന കൗശലങ്ങളുടെ ചില കണക്കുകള്‍ കൂടിയുണ്ട്.
സര്‍ക്കാരിന് ധനപ്രതിസന്ധിയുണ്ട്. ആറായിരം കോടി രൂപ ട്രഷറിയില്‍ ബാക്കി വച്ചിട്ടുണ്ടെന്നതാണ് കഴിഞ്ഞ കുറെ ദിവസമായി നടത്തുന്ന പ്രചരണം. ട്രഷറിയിലേക്ക് പണം പല രീതിയില്‍ വരും. ഐ.ജി.എസ്.ടി ഗ്രാന്റും കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റും വന്നിട്ടുണ്ട്. മെയ് പതിനാറിന് ആറായിരം കോടിയുണ്ടായിരുന്നെന്നത് തെറ്റാണ്. രണ്ടായിരം കേടി രൂപയുണ്ടായിരുന്നു. ബാക്കി വച്ചിട്ടാണ് പോകുന്നതെന്ന് പറഞ്ഞ് പാവങ്ങളെ പറ്റിക്കുകയാണ്. അന്‍പതിനായിരം രൂപ ശമ്പളമുള്ളയാള്‍ പലുകാരനും പലചരക്ക് കടയിലും ഉള്‍പ്പെടെ ആര്‍ക്കും പണം നല്‍കാതെ അന്‍പതിനായിരം രൂപ പോക്കറ്റില്‍ ബാക്കിയുണ്ടെന്ന് പറയുന്നതു പോലെയാണ് ഈ പ്രചരണം. നിങ്ങളുടെ കയ്യില്‍ ആറായിരം കോടി രൂപ ബാക്കിയുണ്ടായിരുന്നെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മൂന്നാം ഗഡുവായ 1982 കോടി രൂപ നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 377 കോടി രൂപയാണ് നല്‍കാനുള്ളത്. ജീവനക്കാര്‍ക്ക് 21000 കോടി ഡി.എ കുടിശികയാക്കിയാണ് സര്‍ക്കാര്‍ പോയത്. ആറായിരം ബാക്കിയുണ്ടായിട്ട് ഒരു കുടിശികയെങ്കിലും നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? പെന്‍ഷന്‍കാര്‍ക്ക് 14387 കോടി രൂപയുടെ കുടിശികയുണ്ട്. അതും കൊടുത്തില്ല. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ നല്‍കാത്തത് എന്തുകൊണ്ടാണ്? മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും 476 കോടി രൂപ നല്‍കാനുണ്ട്. ഡയബറ്റീസ് ബാധിതരായ കുട്ടികള്‍ നല്ല മരുന്ന് കിട്ടാതെ കാത്തിരിക്കുകയാണ്. ആ കുട്ടികള്‍ക്ക് മരുന്ന് വാങ്ങാനെങ്കിലും നിങ്ങള്‍ പണം നല്‍കിയോ? കാരുണ്യ പദ്ധതിയില്‍ 2017 കോടി രൂപയുണ്ട്. എന്നിട്ടാണ് ആറായിരം കോടി ബാക്കിയുണ്ടെന്ന കഥയുണ്ടാക്കിയത്. ഇതേക്കുറിച്ചൊക്കെ ധവളപത്രത്തിലുണ്ട്. ട്രഷറിയില്‍ പണം വന്നാലും ബാധ്യത അവിടെ നില്‍ക്കുകയാണ്. ഈ സാമ്പത്തിക അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന് അത് കൊണ്ടുവന്നപ്പോള്‍ തന്നെ പറഞ്ഞതാണ്. സംസ്ഥാനത്തിന്റെ പണമാണ് കിഫ്ബിയിലേക്ക് കൊണ്ടു പോകുന്നത്. അവര്‍ കടം എടുത്ത പണത്തിന്റെ പലിശ കേട്ടാല്‍ ബോധം പോകും. സംസ്ഥാനത്തിന്റെ ഗ്യാരണ്ടിയിലാണ് കടം വാങ്ങുന്നത്. ആ ബാധ്യത സര്‍ക്കാര്‍ അടയ്ക്കണം. അന്‍പത് ശതമാനം പദ്ധതിയെങ്കിലും വരുമാനം ഉണ്ടാക്കുന്നതായിരുന്നെങ്കില്‍ കിഫ്ബിക്ക് സ്വന്തമായി കടം തീര്‍ക്കാമായിരുന്നു. എന്നാല്‍ അന്ന് അതിന്് അന്നത്തെ ധനകാര്യ തയാറായില്ല. കേന്ദ്ര സര്‍ക്കാര്‍ അറിയാതെ പുറത്ത് നിന്ന് കടം എടുക്കാമെന്നാണ് അന്ന് ധനമന്ത്രി പറഞ്ഞത്. കിഫ്ബിയിലൂടെ മറ്റൊരു സാമ്രാജ്യം സൃഷ്ടിച്ചു. ഓഡിറ്റ് പോലും നടത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പ് നടത്തിയിരുന്ന വര്‍ക്കുകളാണ് കിഫ്ബിക്ക് നല്‍കിയത്. കിഫ്ബിയില്‍ വിദഗ്ദാഭിപ്രായം തേടി ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ തീരുമാനമുണ്ടാക്കും.
നയപ്രഖ്യാപന പ്രസംഗത്തില്‍ നിരാശ വന്നെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അങ്ങനെ നിരാശപ്പെടരുത്. പ്രതീക്ഷ ഉണര്‍ത്തുന്ന നയപ്രഖ്യാപനമാണ്. ബി.ജെ.പി പ്രസിഡന്റ് നയപ്രഖ്യാപനത്തെ കുറിച്ച് നല്ലത് പറഞ്ഞെങ്കില്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. ആരുടെയെങ്കിലും പ്രകടനപത്രിക നോക്കിയല്ല നയപ്രഖ്യാപനം നടത്തിയത്. ഞങ്ങളുടെ പ്രകടന പത്രികയിലൂടെ ജനങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് നയപ്രഖ്യാപനത്തിലുള്ളത്. തിരഞ്ഞെടുപ്പുടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ദുരൂഹതയുണ്ടെന്നതാണ് മറ്റൊരു ആരോപണം. നേമത്ത് യു.ഡി.എഫിന്റെ മാത്രമല്ല, എല്‍.ഡി.എഫിന്റെയും വോട്ട് കുറഞ്ഞു. ചാത്തന്നൂരില്‍ ഞങ്ങള്‍ക്ക് ആയിരത്തോളം വോട്ട് കൂടിയപ്പോള്‍ നിങ്ങളുടെ പതിനോരായിരത്തോളം വോട്ട് കുറഞ്ഞു. കഴക്കൂട്ടത്ത് യു.ഡി.എഫ് 4188 വോട്ട് കൂടുതല്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന്റെ 17554 വോട്ട് കുറഞ്ഞു. എന്നിട്ടാണ് നേമത്ത് യു.ഡി.എഫിന് വോട്ട് കുറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പറഞ്ഞ വാദം ശരിയാണെങ്കില്‍ നിങ്ങളാണ് കഴക്കൂട്ടത്തും ചത്തന്നൂരും വെള്ളിത്താലത്തിലാക്കി ബി.ജെ.പിക്ക് സമ്മാനിച്ചത്. അതിനെയാണ് ഞങ്ങള്‍ ഡീല്‍ എന്ന് പറഞ്ഞത്.
ആര്യാടന്‍ ഷൗക്കത്തിന് പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടിയില്‍ രണ്ടാം ലോകമഹായുദ്ധത്തിലേക്കൊക്കെ പോയി. സോവ്യറ്റ് യൂണിയന്‍ നിക്ഷ്പക്ഷമായിരുന്നെന്നും പിന്നീട് ബ്രിട്ടനൊപ്പം ചേര്‍ന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണ്. 1939-ല്‍ സ്റ്റാലിന്‍- ഹിറ്റ്‌ലര്‍ ഉമ്പടിയുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റുകാര്‍ സോവ്യറ്റ് യൂണിയനിലെ സ്റ്റാലിന്‍ പറയുന്നതെ കേള്‍ക്കൂ. സ്റ്റാലിന്‍ അന്നും ഹിറ്റ്‌ലര്‍ക്കൊപ്പമായിരുന്നു. ഹിറ്റ്‌ലര്‍ സോവ്യറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍ മാത്രമാണ് സ്റ്റാലിന്‍ മാറിയത്. മോസ്‌കോയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുട പിടിച്ച് നടക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളത്. സ്റ്റാലിന്റേത് അടവ് നയമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സ്റ്റാലിനും ഹിറ്റ്‌ലറും എതിരാളികളെയും കാബിനറ്റ് മന്ത്രിമാരെയും പിബിയില്‍ ഉള്ളവരെയും കൊല്ലുകയെന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത്. അല്ലാതെ ഫാഷിസത്തിനെതിരെ സ്റ്റാലിന് ഒരു നിലപാടും ഉണ്ടായിരുന്നില്ല. മന്ത്രിമാര്‍ക്ക് പോലും ഭയമായിരുന്നു. ക്രൂരമായ പീഡനങ്ങളാണ് നടത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ 1947-ല്‍ സ്വതന്ത്ര ഭരകൂടം ഉണ്ടായപ്പോള്‍ 1948 ലെ കല്‍ക്കത്ത തീസിസില്‍ ട്രെയിനുകളില്‍ ബോംബ് വച്ചും സായുധ വിപ്ലവും നടത്തിയും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. രണ്ടു നേരം പോലും ഭക്ഷണം നല്‍കാന്‍ നിവൃത്തി ഇല്ലാതെ ലോകത്തിന് മുന്നില്‍ നെഹ്‌റു കൈ നീട്ടി നില്‍ക്കുമ്പോഴാണ് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ കുറിച്ച് പറയരുത്. ബ്രിട്ടീഷുകാരോട് പോരാടുമ്പോഴും ഫാഷിസത്തിനും നാസിസത്തിനും എതിരെ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നു. ഫാസിസം ലോകത്തെ അപകടത്തിലേക്ക് എത്തിക്കുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധ മഹാത്മാ ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനും ഉണ്ടായിരുന്നു. മലബാര്‍ കലാപത്തിലെ ഒറ്റുകാരായിരുന്നില്ല കോണ്‍ഗ്രസുകാര്‍. ഒറ്റുകാര്‍ സ്റ്റാലിന്‍- ഹിറ്റ്‌ലര്‍ ഉടമ്പടിയുണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസുകാരുടെ ഒളിത്താവളം ബ്രിട്ടീഷുകാര്‍ക്ക് കാട്ടിക്കൊടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നു.
നയപ്രഖ്യാപനം ഭാവി കേരളത്തിന് വേണ്ടിയുള്ള പ്രഖ്യാപനമാണ്. കുറവുകളുണ്ടാകും. എല്ലാവരും പറയുന്ന കാര്യങ്ങള്‍ പരിഗണിച്ച് ബജറ്റില്‍ ആ കുറവുകള്‍ പരിഹരിക്കും. എല്ലാ എം.എല്‍.എമാരും ജാഗ്രതയോടെ പ്രവര്‍ത്തിച്ച് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടണം. തെറ്റാണെന്ന് ബോധ്യമായാല്‍ അത് കറക്ട് ചെയ്യും. വരാനിരിക്കുന്ന തലമുറയ്ക്ക് ജീവിക്കാന്‍ പറ്റുന്ന സ്ഥലമാക്കി കേരളത്തെ മാറ്റണം. ടീം യു.ഡി.എഫ് സ്വീകരിച്ച മതേതര നിലപാടില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. യു.ഡി.എഫ് നിലപാടിന് മതേതര കേരളം നല്‍കിയ അംഗീകാരമാണ് ഞങ്ങളുടെ ഉജ്ജ്വല വിജയം. വര്‍ഗീയതയുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.