തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വലിയ പുനഃസംഘടനയ്ക്ക് ശുപാർശ ചെയ്ത് വിദഗ്ധ സമിതി റിപ്പോർട്ട്. നിലവിലുള്ള 484 പൊലീസ് സ്റ്റേഷനുകളിൽ 64 സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) സംവിധാനം തുടരുന്നത് മതിയെന്നാണ് സമിതിയുടെ കണ്ടെത്തൽ.
ബാക്കിയുള്ള സ്റ്റേഷനുകൾ സർക്കിൾ ഓഫീസ് പദവിയിലേക്ക് ഉയർത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുതായി 212 സർക്കിളുകൾ രൂപീകരിക്കാനും നിർദേശമുണ്ട്. കുറ്റാന്വേഷണവും നിയമ-സമാധാന പരിപാലനവും കൂടുതൽ ഫലപ്രദമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ ചുമതലകൾ വ്യക്തതയോടെ വിഭജിക്കുന്നതിനുമാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ.
പിണറായി സർക്കാരിന്‍റെ കാലത്താണ് സ്റ്റേഷൻ എസ്എച്ച്ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്. എസ്എച്ച്ഒ സംവിധാനം പാളിയെന്നായിരുന്നു 2 വർഷം മുമ്പ് ഡിജിപി നിയമിച്ച സമിതി റിപ്പോർട്ട്. വീണ്ടും പഠനംനടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. ചില സർക്കിളിൽ മൂന്ന് സ്റ്റേഷൻ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.
പുതിയ പരിഷ്കാരത്തോടെ പ്രധാന സ്‌റ്റേഷനുകൾ ഒഴികെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ മാറും. ഇതോടെ ആയിരത്തിൽ താഴെ എഫ്ഐആർ വരുന്ന സ്റ്റേഷനുകളിൽ എസ്ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബർ, പോക്‌സോ ഡിവിഷനുകളിൽ നിയമിക്കും. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്‍റെ പ്രധാന പരിഷ്‌ക്കരണങ്ങളിൽ ഒന്നാകുമിത്.
സംസ്ഥാനത്തെ ഓരോ ജില്ലയിലെയും പൊലീസ് മേധാവികളായ എസ്‌പിമാരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് സമിതി അന്തിമ ശുപാർശകൾ തയ്യാറാക്കിയത്. വിവിധ സ്റ്റേഷനുകളുടെ പ്രവർത്തനഭാരം, ജനസംഖ്യ, കേസുകളുടെ എണ്ണം, ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് വിവരം.
ശുപാർശകൾ നടപ്പാക്കിയാൽ സംസ്ഥാന പൊലീസ് സംവിധാനത്തിൽ വലിയ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ട് സർക്കാർ പരിഗണനയിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ തല ചർച്ചകൾക്ക് ശേഷമായിരിക്കും ഉണ്ടാകുക.
















