Kerala

ബെന്നി തോമസിന്റെ രാജി: മുഖ്യമന്ത്രിയുടെ ഇടപെടലിലോ ?; മിണ്ടാതെ മന്ത്രി സണ്ണിജോസഫ്

സഹോദരീ ഭര്‍ത്താവിനെ സ്വന്തം പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയ മന്ത്രി സണ്ണി ജോസഫിന്റെ നടപടിക്കെതിരേ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിലപാട് കടുപ്പിച്ചത് തിരിച്ചടിയായെന്ന് സൂചന. ഇതോടെയാണ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ബെന്നി തോമസ് രാജിവെച്ചത്. എന്നാല്‍, ബെന്നി തോമസിനെ നിയമിച്ചതില്‍ യാതൊരുവിധ നിയമപ്രശ്‌നങ്ങളും ഇല്ലായിരുന്നെന്നും, വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അദ്ദേഹം സ്വയം രാജി വെച്ചതെന്നുമാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്. ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് ആവശ്യമായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

നിയമന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഇതിന്റെ നിയമപരമായ വശങ്ങള്‍ താന്‍ പരിശോധിച്ചു. ‘പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിന് യോഗ്യതയോ അയോഗ്യതയോ ഉണ്ടോ എന്ന് പരിശോധിച്ചു. സഹകരണ വകുപ്പിലൊക്കെ ചിലപ്പോള്‍ ബന്ധുക്കള്‍ക്ക് അയോഗ്യതയുണ്ട്, എന്നാല്‍ ഇവിടെ അയോഗ്യതയൊന്നുമില്ല,’ എന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി, പരിസ്ഥിതി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് തനിക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഒരുപാട് ഉത്തരവാദിത്വമുള്ള വകുപ്പുകളാണ് വൈദ്യുതിയും പരിസ്ഥിതിയും. അപ്പോള്‍ എന്നെ സഹായിക്കാന്‍ വിശ്വസ്തതയുള്ള, കൂറുള്ള, എനിക്കറിയാവുന്ന, ഇവിടുത്തെ ജനങ്ങളുമായി ബന്ധമുള്ള ഒരാള്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്.

നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ യാതൊരു എതിര്‍പ്പുകളുണ്ടായിരുന്നില്ലെന്നും, ബെന്നി തോമസ് തുടരണമെന്നാണ് പലരും ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘കെപിസിസി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു പരാമര്‍ശം ഉണ്ടായി എന്നുള്ളത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ആ വ്യക്തി തന്നെ അത് തിരുത്തി പറഞ്ഞു. എങ്കില്‍പ്പോലും ഇത്തരം ഒരു വിവാദത്തില്‍ വന്നയാള്‍ പ്രധാനപ്പെട്ട ചുമതല നിര്‍വഹിക്കുന്നത് ഗുണം ചെയ്യില്ല എന്ന് കണ്ടാണ് വാര്‍ത്ത വിവാദമായപ്പോള്‍ അത് ഒഴിവാക്കാന്‍ അദ്ദേഹം തന്നെ മുന്‍കൈ എടുത്തത്,’ സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ബെന്നി തോമസ് ആരാണെന്ന് കൃത്യമായി മനസിലാക്കണമെങ്കില്‍ ഉളിക്കലിലെ അദ്ദേഹത്തിന്റെ നാട്ടില്‍ പോയി അന്വേഷിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബെന്നി തോമസിന്റെ രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. പകരം, ‘എനിക്ക് കുളക്കടയില്‍ ഒരു പരിപാടിയുണ്ട്’ എന്ന് മാത്രം പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളില്‍ നിന്നും പൂര്‍ണമായും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതാണ് സംശയത്തിന് ഇടവെച്ചത്. ബെന്നി തോമസിന്റെ നിയമനത്തില്‍ വീഴ്ചയില്ലെന്ന് ഇപ്പോഴും പറയുന്ന മന്ത്രിയുടെ നിലപാട് മറികടന്ന് സഹോദരീ ഭര്‍ത്താവ് രാജിവെച്ചത് മറ്റാരുടെയോ നിര്‍ബന്ധം കൊണ്ടാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ട്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായെന്നുതന്നെ മനസ്സിലാക്കേണ്ടി വരും.