കേന്ദ്ര സർക്കാരിനെതിരെ ജെൻ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധി നേരിട്ട് പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. ആദ്യഘട്ടം ജൂൺ 17 മുതൽ ആരംഭിക്കും. ഡൽഹി അടക്കം നാല് നഗരങ്ങളിലാണ് വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിക്കുക. ഇതിന് മുന്നോടിയായി ജൂലൈ 14 ന് വിദ്യാർത്ഥികൾക്കായി പ്രത്യേക സദസ്സ് ഒരുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണ്ണയ ക്രമക്കേടും ഉയർത്തിക്കാട്ടിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധ സദസ്സ് കോൺഗ്രസ് ഒരുക്കുന്നത്. വിദ്യാർത്ഥികൾ, തൊഴിൽരഹിതർ, യുവജന സംഘടനകൾ, അധ്യാപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഇതിനായി ജൂലൈ 10 ന് അലഹബാദിലും ജൂലൈ 11 ന് പട്നയിലും ജൂലൈ 14 ന് ഡൽഹിയിലുമായി യുവജനങ്ങളെ സംഘടിപ്പിക്കുമെന്നും അദേഹം അറിയിച്ചു.
കേന്ദ്രസർക്കാരിൻ്റെ അഴിമതിക്കും കഴിവില്ലായ്മക്കും രാജ്യത്തെ യുവാക്കളുടെ ലക്ഷ്യങ്ങളെ ബലികഴിപ്പിക്കാൻ ആവില്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കോൺഗ്രസിൻ്റെ ലക്ഷ്യം രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം വിദ്യാർത്ഥികളെ ഒന്നിപ്പിക്കാനും യുവാക്കൾക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുകയാണെന്നും അദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിലും സിബിഎസ്ഇ ക്രമക്കേടിലും തൊഴിലില്ലായ്മക്കും എതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവും ശക്തമാക്കും.
















