PM ശ്രീ പദ്ധതിയെ അടിമുടി എതിര്‍ക്കും, പക്ഷെ, അതിന്റെ പേരില്‍ കിട്ടുന്ന പണം വാങ്ങാതിരിക്കില്ല. പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രമാണെങ്കിലും അതിന്റെ പേരില്‍ കിട്ടാനുള്ളത് കേരളത്തിന്റെ അര്‍ഹമായ വിഹിതമാണ്. അത് കളയാന്‍ തയ്യാറല്ല. ഇത് പറഞ്ഞത്, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരും ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരുമാണ്. ഒരു കാരണവശാലും പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ലെന്നും കേന്ദ്രസര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടില്ലെന്നും ഇരുപക്ഷവും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നതാണ് വസ്തുത. അതായത്, ഈ പദ്ധതിയില്‍ നിന്നും വിട്ടു നില്‍ക്കാനാവില്ല. പദ്ധതിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കി, അതില്‍ ഒഴിവാക്കേണ്ടതും, പഠിപ്പിക്കാനാവാത്തതിനെയും സാങ്കേതികമായും രാഷ്ട്രീയമായും എതിര്‍ത്ത് മുന്നോട്ടു പോവുക എന്നതു മാത്രമാണ് കരണീയമായ കാര്യം.
എന്നാല്‍, പ്രതിപക്ഷം ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റം പറയുന്നത്, നിലപാട് മാറ്റിയതിനെയാണ്. യു.ഡി.എഫിന്റെ പ്രഖ്യാപിത നിലപാട് പി.എം. ശ്രീ പദ്ദതി നടപ്പാക്കില്ല എന്നായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ചവറ്റു കുട്ടയില്‍ എറിയുമെന്നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നത്. മുസ്ലീംലീഗ് ശക്തമായാണ് ഇതിനെ എതിര്‍ത്തത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലെ പ്രധാന ഉപാധികളിലൊന്നു തന്നെ കരാര്‍ റദ്ദാക്കാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണെന്നതാണ്. സര്‍ക്കാര്‍ മാറിയാലും സംസ്ഥാനത്തിന് പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനോ കരാര്‍ റദ്ദാക്കാനോ കഴിയില്ലെന്നു വ്യക്തം. പിന്നെ യു.ഡി.എഫ് സര്‍ക്കാരിനു മുന്നിലുള്ളത് രണ്ടു വഴികളാണ്. ഒന്ന്, ധാരണാപത്രം അനുസരിച്ച് പദ്ധതി നടപ്പാക്കുക. അല്ലെങ്കില്‍, അടുത്ത വര്‍ഷത്തോടെ അവസാനിക്കുന്ന പദ്ധതി നടപ്പാക്കുന്നത് തുടര്‍നടപടികള്‍ ഇല്ലാതെ നീട്ടിക്കൊണ്ടു പോവുക.
രണ്ടാമത്തെ വഴിയാണെങ്കില്‍ വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള കേന്ദ്ര ഫണ്ട് കിട്ടുന്നത് തടസ്സപ്പെടും. അതിനാല്‍, രാഷ്ട്രീയമായി എതിര്‍ക്കുന്ന കേന്ദ്ര പാഠ്യപദ്ധതി കേരളത്തില്‍ ഒഴിവാക്കണമെന്നതടക്കമുള്ള ഉപാധികളോടെ പി.എം ശ്രീ നടപ്പാക്കാമെന്ന നിലപാടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എത്തിച്ചേരുകയായിരുന്നു. ഇതിനായി സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന രണ്ട് ഉപാധികളും നിലവില്‍ കേന്ദ്രം അംഗീകരിച്ചതാണ്. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി) മാതൃകാ കേന്ദ്രങ്ങളായാണു പി.എം ശ്രീ സ്‌കൂളുകളെ കേന്ദ്രം വിഭാവനം ചെയ്യുന്നതെങ്കിലും കേന്ദ്ര സിലബസ് വേണമെന്നു നിര്‍ബന്ധമില്ല. നിലവില്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ അതത് ഇടത്തെ സിലബസും സംസ്ഥാന ബോര്‍ഡ് പരീക്ഷയും തന്നെയാണ്.
പദ്ധതിക്കുള്ള സ്‌കൂളുകളെ തിരഞ്ഞെടുക്കാനുള്ള വിലയിരുത്തല്‍ നടത്തേണ്ടതും സംസ്ഥാനം നിയോഗിക്കുന്ന സമിതിയാണ്. അതിനാല്‍ ഈ രണ്ടു കാര്യങ്ങളിലും പുതിയ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികളില്‍ തര്‍ക്കത്തിനു സാധ്യതയില്ല. പിഎം ശ്രീ പദ്ധതി നടപ്പാക്കുമ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ നയം സംസ്ഥാനത്താകെ നടപ്പാക്കണമെന്നാണു ധാരണാപത്രത്തിലെ മറ്റൊരു വിവാദ ഉപാധി. എന്നാല്‍ അത് പിഎം ശ്രീ സ്‌കൂളുകളില്‍ മാത്രമാണോ, അതോ എല്ലാ സ്‌കൂളുകളിലുമാണോ എന്നതില്‍ വ്യക്തതയില്ല. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ എന്‍.ഇ.പി കര്‍ശനമായി നടപ്പാക്കിയിട്ടുമില്ല.
സ്‌കൂള്‍തലങ്ങളുടെ ഘടനാമാറ്റം, ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസ്സാക്കല്‍ എന്നിവയാണ് എന്‍.ഇ.പിക്കു വേണ്ടി വരുന്ന പ്രധാന മാറ്റങ്ങള്‍.
ഇതില്‍ ആറുവയസ്സ് പരിധി അടുത്ത അധ്യയന വര്‍ഷം നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ തീരുമാനിച്ചിരുന്നു. എന്‍.ഇ.പി നിര്‍ദ്ദേശിക്കുന്ന പല ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണവും നടന്നത്. എന്‍.ഇ.പിയില്‍ അനുകൂലിക്കാവുന്ന കാര്യങ്ങളുമുണ്ടെന്നായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും നിലപാട്. പിഎം ശ്രീ ഉപാധികളോടെ നടപ്പാക്കാമെന്ന നിലപാട് ഭരണമുന്നണിയായ യു.ഡി.എഫിനെയും പ്രതിപക്ഷത്തുള്ള എല്‍.ഡി.എഫിനെയും ഒരുപോലെ പ്രതിരോധത്തിലാക്കും. നിയമപരമായി പിന്മാറാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെങ്കിലും അത് പ്രതിപക്ഷത്തായിരുന്നപ്പോഴത്തെ നിലപാടില്‍നിന്നുള്ള മലക്കം മറിച്ചിലാണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍, പദ്ധതി ഒപ്പിട്ടത് തങ്ങളുടെ ഭരണകാലത്താണെന്നത് എല്‍ഡിഎഫിനെയും പ്രതിരോധത്തിലാക്കുന്നു. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദര്‍ശിച്ചതിനു പിന്നാലെ നടന്ന രഹസ്യ ഒപ്പിടല്‍, ഡീലാണെന്ന ആരോപണം അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.ഡി.സതീശനടക്കം ഉന്നയിച്ചിരുന്നു. അതേ ഡീല്‍ ആരോപണത്തിന്റെ മുന കോണ്‍ഗ്രസിനു നേരെ തിരിക്കുകയാണിപ്പോള്‍ പ്രതിപക്ഷം. കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കം എന്നായിരുന്നു പിഎം ശ്രീയില്‍ ഒപ്പിട്ടതിനെ സിപിഎം ന്യായീകരിച്ചത്. ഒപ്പിട്ടതിനു പിന്നാലെ മറ്റു കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള എസ്എസ്‌കെ ഫണ്ടിന്റെ കുടിശികയില്‍ 99 കോടി രൂപ കേരളത്തിനു ലഭിച്ചിരുന്നു. ഇത് പിഎം ശ്രീ ഫണ്ടല്ലെന്ന വി.ശിവന്‍കുട്ടിയുടെ വാദം വാസ്തവമാണെങ്കിലും, പിഎം ശ്രീയില്‍ ഒപ്പിട്ടതിന്റെ പ്രതിഫലമായാണ് ഇതു ലഭിച്ചതെന്ന് മുഖ്യമന്ത്രിയടക്കം ചൂണ്ടിക്കാട്ടുന്നതും ശരിയാണ്.
പദ്ധതിയില്‍നിന്നു പിന്‍മാറുന്നതായി കേരളം കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതിലും പിഴവില്ല. ഉപസമിതി തീരുമാനം വരുന്നതുവരെ തല്‍ക്കാലം പദ്ധതി നടപ്പാക്കില്ലെന്നാണു കേരളം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കത്തയച്ചത്. കേന്ദ്രം നീട്ടിയില്ലെങ്കില്‍ പിഎം ശ്രീയുടെ കാലാവധി ഈ അധ്യയനവര്‍ഷം അവസാനിക്കും. കേരളം ഇനി ചേര്‍ന്നാലും കഴിഞ്ഞ 4 വര്‍ഷത്തെ തുക ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഒരു വര്‍ഷത്തെ തുകയ്ക്കുവേണ്ടി ചേരേണ്ടതുണ്ടോ എന്നാണ് ശിവന്‍കുട്ടി അടക്കം ചോദിക്കുന്നത്. മരവിപ്പിച്ചു നിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നു.
















