ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ അറിയിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പെട്ടെന്ന് തന്നെ നടപ്പാക്കുമെന്നും മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അര്‍ഹരായ പല ആളുകളും പുറത്ത് നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഗുണഭോക്താക്കളുടെ കാര്യത്തില്‍ അവശ്യമായ പരിശോധന നടത്തും. ലോസ് ആഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അര്‍ഹരായ ചിലര്‍ പട്ടികക്ക് പുറത്തും അനര്‍ഹര്‍ പട്ടികക്കകത്തുമുള്ളത് പരിശോധിക്കും’. മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 24 മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കുകയുണ്ടായി. യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിപ്പോകുമെന്നത് വിചിത്രമായ വാദമാണെന്നും യാതൊരു കാരണവശാലും ഇത്തരം വാദങ്ങള്‍ അംഗീകരിച്ചുനല്‍കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.
‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെ പങ്കാളികളാക്കും. സര്‍ക്കാര്‍ എത്ര തുക പ്രീമിയമായി അടക്കുമെന്നത് കരാറില്‍ ഏര്‍പ്പെടുമ്പോഴാണ് തീരുമാനിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ട് മാസമല്ലേ ആയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ട് ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കി. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കൂ’. മുഖ്യമന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൌജന്യ യാത്രാ പദ്ധതിക്കെതിരായ ആരോപണങ്ങളിലും മുഖ്യമന്ത്രി മറുപടി നല്‍കുകയുണ്ടായി. സംസ്ഥാനത്തെ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റാക്കി മാറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കള്ള പ്രചാരണമാണെന്നും വിഷയം പ്രതിപക്ഷ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചതില്‍ പ്രതിഷേധം അറിയിക്കുന്നെന്നും സതീശന്‍ പറഞ്ഞു. യു. പ്രദീപ് എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതേസമയം, ഓര്‍ഡിനറി ഫാസ്റ്റാക്കി മാറ്റിയ ഏതെങ്കിലും സംഭവമുണ്ടെങ്കില്‍ എഴുതിത്തരണമെന്നും പരിശോധിക്കാമെന്നും പ്രദീപിന് ഗതാഗതമന്ത്രി സി.പി ജോണ്‍ മറുപടി നല്‍കി.
അതേസമയം, പകര്‍ച്ചവ്യാധികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് പുതിയ ദിശാബോധവും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. രോഗം വന്നിട്ട് നോക്കുന്നതിനേക്കാള്‍ വരാതിരിക്കാനാണ് നോക്കുന്നതെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആശുപത്രി തലത്തിലും സര്‍ക്കാര്‍ തലത്തിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ ഡേ ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പകര്‍ച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമാസം ഭരണതര്‍ക്കങ്ങളും മറ്റും മാത്രമാണ് നടന്നതെന്നും മുഹമ്മദ് റിയാസ് എംഎല്‍എ തിരിച്ചടിച്ചു. മാരക സ്വഭാവമുള്ള രോഗങ്ങള്‍ കേരളത്തില്‍ സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അടുത്തതായി കേരളത്തില്‍ എബോള സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിക്കുമോയെന്നാണ് അറിയേണ്ടതെന്നും റിയാസ് പരിഹസിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കെ.മുരളീധരന്‍ നടത്തി പ്രസംഗം വായിച്ചുകൊണ്ടാണ് റിയാസ് പരിഹസിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ റീല്‍സും അഞ്ച് വര്‍ഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന വലിയ പ്രതിസന്ധിയെന്നും തകര്‍ന്ന സിസ്റ്റത്തെ നേരാക്കിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു റിയാസിന്റെ പരിഹാസത്തിനുള്ള മുരളീധരന്റെ മറുപടി.
















