‘ഞാൻ രേവതി ‘ ഫെസ്റ്റിവൽ വേദികളിൽ ഒരു വർഷം പിന്നിടുകയാണ് . 20 വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ വെച്ചാണ് രേവതി ചേച്ചിയെ Revathi Arumugam പരിചയപ്പെടുന്നത് എഴുത്തുകാരിയും, ആക്ടിവിസ്റ്റും, അഭിനേതാവുമായ അവരെ ഡോക്യുമെന്റ് ചെയ്യണമെന്ന് പലപ്പോഴും മനസ്സിൽ തോന്നിയ കാര്യമാണ് .അത് നീണ്ടു പോവുകയായിരുന്നു .2021ൽ ‘അന്തരം’ ചെയ്യുന്ന സമയത്ത് ചേച്ചിയെ ഗസ്റ്റ് റോൾ ചെയ്യാൻ ക്ഷണിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ ഡോക്യുമെൻററിയെ കുറിച്ച് സംസാരിച്ചപ്പോൾ ചേച്ചി വളരെ പോസിറ്റീവ് ആയിട്ടാണ് പ്രതികരിച്ചത്. അന്തരത്തിനു ശേഷം മൂന്ന് വർഷം നീണ്ട ഷൂട്ടിങ്ങിനൊടുവിൽ ‘ഞാൻ രേവതി’ പ്രദർശനത്തിന് തയ്യാറായി.കോഴിക്കോട് നടന്ന ഐ .ഇ .എഫ് .എഫ് .കെ യിൽ ആയിരുന്നു വേൾഡ് പ്രീമിയർ.
ലോകത്തിലെ പ്രധാനപ്പെട്ട മേളകളിലൊന്നായ കാനഡയിലെ വൻകൂവർ അന്താരാഷ്ട്ര ചലച്ചിത്രമേള , ശ്രീലങ്കയിലെ ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രമേള , തിരുവനന്തപുരത്തു വെച്ച നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള , മുംബൈയിലെ കാശിഷ് അന്താരാഷ്ട്ര പ്രൈഡ് ചലച്ചിത്രമേള ,ഡൽഹിയിൽ വെച്ച് നടന്ന റിഥം അന്താരാഷ്ട്ര ക്വീർ ആൻഡ് ജെൻഡർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി മേളകളിൽ ‘ഞാൻ രേവതി ‘ഇതിനകം പ്രദർശിപ്പിച്ചു കഴിഞ്ഞു . ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേള , പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവയിൽ മികച്ച ഡോക്യുമെന്ററിയായി . ഐ .ഇ .എഫ് .എഫ് .കെ യിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള ഓഡിയൻസ് പോൾ അവാർഡും ചെന്നൈയിൽ വെച്ച് നടന്ന സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ഡോക്യുമെന്ററിക്കുള്ള ജൂറി പരാമർശം എന്നിവ ലഭിക്കുകയുണ്ടായി.
രാജ്യത്തിനകത്തും പുറത്തുമായുള്ള പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ‘ ഞാൻ രേവതി ‘ഫിലിം സൊസൈറ്റികൾ വഴി പ്രാദേശിക ചലച്ചിത്രമേളകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത് .ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യണമെന്നും ആഗ്രഹിക്കുന്നു. ട്രാൻസ്ജെൻഡർ ബിൽ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം നടക്കുന്ന ഈ വേളയിൽ ഞാൻ രേവതിക്ക് കൂടുതൽ പ്രസക്തി ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു. സിനിമയുടെ ആദ്യാവസാനം കൂടെ നിന്ന എൻ്റെ ക്രൂ മെമ്പർമാരെയും ട്രാൻസ്ജെൻഡർ സഹോദരങ്ങളെയും പ്രത്യേകം ഓർക്കുന്നു. ആർട്ട് ബുക്ക് സിനിമയുടെ പിന്തുണക്കും നന്ദി പറയുന്നു .സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ സുഹൃത്തുക്കളുടെയും സഹകരണം തേടുന്നു.
















