എല്ലാം കൈവിട്ടു പോയതിന്റെ ജാള്യത മറയ്ക്കാന്‍ എന്തു ചെയ്യുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന എല്‍.ഡി.എഫ്. കിട്ടിയതിനെ മതരാഷ്ട്രീയം കൂട്ടിക്കലര്‍ത്തി ഇല്ലാതാക്കുമെന്ന അവസ്ഥയില്‍ എത്തിച്ച ബി.ജെ.പി. നമുക്ക് ഇതിലൊന്നും പങ്കില്ലെന്ന് കണ്ട് നോക്കി നില്‍ക്കുന്ന യു.ഡി.എഫ്. ഇതാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചിത്രം. ഒടുവില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി ശാസിച്ചതോടെ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് സത്യ പ്രതിജ്ഞ ചെയ്തവരെല്ലാം വീണ്ടും ഈശ്വര നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാല്‍, പ്രശ്‌നം അവിടം കൊണ്ടു തീര്‍ന്നില്ല.
കാപ്പ കേസ് ചുമത്തിയ കണ്‍സിലറെ അയോഗ്യനാക്കി തെരഞ്ഞെടുപ്പു വേണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സത്യഗ്രഹം നടത്തുതകയാണ് കോര്‍പ്പറേഷനില്‍. 35 വര്‍ഷം എതിര്‍ ശബ്ദം ഇല്ലാതെ ഭരിച്ച കോര്‍പ്പറേഷനാണ് ബി.ജെ.പി പിടിച്ചടക്കിയത്. എന്നാല്‍, രണ്ടു സ്വതന്ത്ര്യരുടെ പിന്‍ബലത്തോടെയാണ് ഭരണം നടത്തുന്നതെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മറന്നുപോയി അതാണ് സത്യപ്രതിജ്ഞ പോലും മാറ്റിയത്. ഇപ്പോള്‍ കൂടെയുള്ള കൗണ്‍സിലറിന്റെ പേരില്‍ കാപ്പ ചുമത്തിയതോടെ അദ്ദേഹം അയോഗ്യനാവുകയാണ്. ഇതോടെ കൗണ്‍സിലര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെടണം. കൗണ്‍സിലര്‍ സുഗതന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്.
ഇതിന്റെ പേരിലാണ് കോര്‍പ്പറേഷനില്‍ തമ്മിലടി നടന്നത്. നിലവില്‍ സംഘര്‍ഷാവസ്ഥയിലാണ് കോര്‍പ്പറേഷന്‍. ഇടതുമുന്നണി കൗണ്‍സിലര്‍മാരും ബി.ജെ.പി കൗണ്‍സിലര്‍മാരും തമ്മില്‍ കൈയ്യാങ്കളി രൂക്ഷമായതോടെ പോലീസ് ഇടപെട്ടു. മൂന്നു വനിതാ കൗണ്‍സിലര്‍മാര്‍ പരിക്കുകളോടെ ആശുപത്രിയിലായിട്ടുണ്ട്. കൈയ്യാങ്കളി കോര്‍പ്പറേഷനില്‍ അനുവദിക്കില്ലെന്ന് മേയര്‍ പറയുന്നു. മേയറെ കാണാന്‍ വരുന്നവരെ കയറ്റി വിടാത്ത സ്ഥിതിയാണ് ഇടതുമുന്നണി അംഗങ്ങള്‍ എടുത്തിരിക്കുന്നത്. എന്നാല്‍, സമരക്കാര്‍ക്കിടയിലൂടെ പോകണമെന്ന് മേയര്‍ വാശി പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇടതുപക്ഷവും ആരോപിക്കുന്നു. കോര്‍പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ടാണ് ഇടതുപക്ഷത്തിന്റെ സത്യഗ്രഹം.
മേയറുടെ ഓഫിസ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. കാപ്പ കേസില്‍ അറസ്റ്റിലായ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സമരം നടത്തുന്നതിനിടെയാണ് ഇന്നലെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവായി എന്നാണ് എല്‍.ഡി.എഫ് വ്യക്തമാക്കുന്നത്. മേയറും ഡപ്യൂട്ടി മേയറും രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
മേയറെ ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സി.പി.എം കൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. ഉന്തിലും തള്ളിലും സി.പി.എം വനിതാ കൗണ്‍സിലര്‍ക്ക് പരുക്കേറ്റു. മേയറെ ഓഫിസില്‍ കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍.ഡി.എഫിന് ആരാണ് അധികാരം നല്‍കിയതെന്ന് മേയര്‍ വി.വി.രാജേഷ് ചോദിച്ചു. അത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പ്രതിഷേധം നടക്കുന്നതിനിടെ മേയറും ഡപ്യൂട്ടി മേയറും ഓഫിസിലേക്ക് എത്തി. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചതോടെ നേര്‍ക്കുനേര്‍ കയ്യാങ്കളിയായി.
പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇരുകൂട്ടരും തയാറായില്ല. ഇതിനിടെ ബലംപ്രയോഗിച്ച് മേയറും ഡപ്യൂട്ടി മേയറും ഓഫിസിനുള്ളിലേക്കു പ്രവേശിച്ചു. ഇതിനിടെ സി.പി.എം വനിതാ കൗണ്‍സിലര്‍ക്ക് തലയ്ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി മേയറുടെ ഓഫിസിനു പുറത്തും കോര്‍പറേഷന്‍ ഓഫിസിനു പുറത്തും പ്രതിഷധിച്ചു. മേയറെ ആക്രമിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അതിനെ ചെറുക്കാന്‍ ശ്രമിച്ച ബി.ജെ.പി വനിതാ കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റുവെന്നും ഡപ്യൂട്ടി മേയര്‍ ആശാനാഥ് പറഞ്ഞു. വലിയ പൊലീസ് സുരക്ഷയോടെ മേയര്‍ വി.വി.രാജേഷ് കോര്‍പറേഷന്‍ ഓഫിസില്‍ നിന്നു പുറത്തേക്കു പോയി.
ബി.ജെ.പി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മേയറെ കൂക്കിവിളിച്ചു. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോര്‍ഡിനെയും സമീപിക്കാനാണ് സുഗതന്റെ തീരുമാനം. ബിജെപി കൗണ്‍സിലര്‍മാരുടെ പുനര്‍സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും.
തിരുവനന്തപുരം കോര്‍പറേഷനില്‍ ഡിസംബര്‍ 21ന് നടന്ന 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷനിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി.ദീപക് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ് പ്രഖ്യാപിച്ചത്. കേസില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍മാരെ മാത്രം വിളിച്ചു നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് പ്രതിപക്ഷമായ യു.ഡി.എഫും എല്‍.ഡി.എഫും ആരോപിച്ചു. ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാല്‍ അതിനു ശേഷം ഈ 20 കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട തീരുമാനങ്ങളും മേയര്‍, ഡപ്യൂട്ടി മേയര്‍, സ്ഥിരം സമിതി തിരഞ്ഞെടുപ്പുകളും അസാധുവാകുമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നും ഹര്‍ജി ഫയല്‍ ചെയ്ത എസ്.പി.ദീപക് വ്യക്തമാക്കി.
















