ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ. അടുത്ത 30 ദിവസത്തേക്ക് ഹോർമുസ് കടലിടുക്ക് പൂർണമായും ഇറാന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കൻ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നും അരഗ്ചി. യുദ്ധക്കുറ്റങ്ങൾക്ക് അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ വിചാരണ ചെയ്യണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചു.പശ്ചിമേഷ്യയിൽ വീണ്ടും പോർമുഖം തുറന്ന് അമേരിക്കയും ഇറാനും. വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിന് തിരിച്ചടിയായി ബഹ്‌റൈനിലേയും കുവൈത്തിലേയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു. ഇറാനെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽപ്പാത അംഗീകരിക്കില്ലെന്ന് ഇറാൻ നിലപാടെടുത്തതോടെയാണ് ഇറാനും അമേരിക്കയും തമ്മിൽ പുതിയ സംഘർഷങ്ങൾക്ക് തുടക്കമായത്. വ്യാഴാഴ്ച ഒമാന്റെ ഓരത്തുകൂടിയുള്ള പുതിയ കപ്പൽപ്പാതയിലൂടെ സഞ്ചരിച്ച സിംഗപ്പൂർ ചരക്കുകപ്പലായ എവർ ലവ്‌ലി ഇറാൻ ആക്രമിച്ചതിനു മറുപടിയായി ഇറാന്റെ ഡ്രോൺ-മിസൈൽ കേന്ദ്രങ്ങൾക്കു നേരെ അമേരിക്ക ആക്രമണം നടത്തി. അതിനു മറുപടിയായാണ് ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളം ഇറാൻ ആക്രമിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നലെ പാനമ പതാകയുള്ള എം ടി കിക്കു എന്ന എണ്ണക്കപ്പൽ ഇറാൻ ആക്രമിച്ചത്.
തുടർന്ന് ഇറാന്റെ സൈനിക നിരീക്ഷണ സൗകര്യങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ ശേഖരം എന്നിവ ലക്ഷ്യമാക്കി സിറിക്കിലേക്കും ഖഷാം ദ്വീപിലേക്കുമടക്കം പത്തിടങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തി. കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും ആക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി. ഇതിന് പിന്നാലെ, ഇറാനെതിരെയുള്ള നടപടി നയതന്ത്രത്തിലൂടെയല്ല, മറിച്ച് സൈനികമായി പൂർത്തീകരിക്കാൻ അമേരിക്ക നിർബന്ധിതമായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചത്. അങ്ങനെ ചെയ്താൽ ഇറാൻ ബാക്കിയുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ ഭീഷണി മുഴക്കി.
Story Highlights : Iran takes control of Strait of Hormuz
















