വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം കരാര്‍ വ്യവസ്ഥയുടെ ലംഘനമാണെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. വിഴിഞ്ഞം തുറമുഖത്തിലെ ഓഹരികള്‍ ഒരു വിദേശ ഷിപ്പിങ് കമ്പനിക്ക് വില്‍ക്കാനാണ് അദാനി ശ്രമിച്ചത്. വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥ ലംഘിച്ചുകൊണ്ട് ഓഹരി കൈമാറ്റത്തിന് അദാനിയുമായി ഡീല്‍ ഉണ്ടാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരായി സിപിഎമ്മില്‍ നിന്നു പോയ മൂന്ന് വിമത എംഎല്‍എമാര്‍ രംഗത്തു വരുമോ?. ഈ വിഷയത്തില്‍ ഇവര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുമോയെന്നും ജയരാജന്‍ ചോദിച്ചു.
അദാനി ഓഹരി മാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കത്തിടപാട് നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി എടുക്കണമെന്നാണ്. അതിന്റെ അതോറിറ്റി സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രത്തില്‍ മോദി-അദാനി കൂട്ടുകെട്ടിനെതിരെ രാഹുല്‍ഗാന്ധി അടക്കം സമരത്തിലാണ്. എന്നാല്‍ ഇവിടെ സതീശന്‍- അദാനി കൂട്ടുകെട്ടാണ് ഉള്ളത്. ഇത് മംഗലാപുരം ദൂരുഹയാത്രയുടെ തുടര്‍ച്ചയാണ്. വിഴിഞ്ഞം കരാറിലെ വ്യവസ്ഥ ലംഘിച്ചതില്‍ ജി സുധാകരന്‍, ടി കെ ഗോവിന്ദന്‍, വി കുഞ്ഞികൃഷ്ണന്‍ എന്നീ എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു.
കരാര്‍ വ്യവസ്ഥ ലംഘിച്ചതിനെതിരെ മുഖ്യമന്ത്രിയോട് കേന്ദ്രസര്‍ക്കാരിലേക്ക് കത്തെഴുതാനും നിയമനടപടികള്‍ സ്വീകരിക്കാനും ഇവര്‍ ആവശ്യപ്പെടുമോ?. ധാര്‍മ്മികമായും ഇങ്ങനെ ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് ചുമതലയുണ്ട്. അങ്ങനെയെല്ലാം ചെയ്താല്‍ സ്വാഭാവികമായും പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസരമായി മാറും. വിഴിഞ്ഞം തുറമുഖ കരാറിനെതിരെ അദാനിയുമായി ഡീല്‍ ഉണ്ടാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തു വരുമോ?. മുഖ്യമന്ത്രിക്ക് കത്തെഴുതുമോയെന്നും ഇവര്‍ വ്യക്തമാക്കണമെന്നും എംവി ജയരാജന്‍ പറഞ്ഞു. പിഎം ശ്രീ നടപ്പാക്കില്ലെന്നു പറഞ്ഞ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. ഇതില്‍ ഈ മൂന്നു എംഎല്‍എമാരുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന്‍ പണിത വീടുകളില്‍ അത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്ന വിധം അവിടെ പ്രധാനമന്ത്രിയുടെ ലോഗോ വെയ്ക്കുമെന്ന് തദ്ദേശമന്ത്രി പരസ്യമായി പറഞ്ഞിരിക്കുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ബിജെപിക്കാരനെ വെച്ചുവെന്ന് കെപിസിസി സെക്രട്ടറിയാണ് പരസ്യമായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ബിജെപിക്ക് പാദസേവ ചെയ്ത് എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കിയ ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചിരുക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന നേതാവിന്റെ ചാനലിന്റെ പ്രവര്‍ത്തകനെയാണ് നിയോഗിച്ചത്. ഇതു സംബന്ധിച്ച് വിമത എംഎല്‍എമാര്‍ അഭിപ്രായം പറയണം. തെറ്റു തിരുത്താനുള്ള അവസരം അവര്‍ വിനിയോഗിക്കട്ടെ. എംവി ജയരാജന്‍ പറഞ്ഞു.
ഞങ്ങളാരെയും വഞ്ചിട്ടില്ലെന്നാണ് വിമതര്‍ പറയുന്നത്. എന്നാല്‍ വഞ്ചകരാണ് എന്നു തെളിയിക്കുന്നതാണ് ഇതിനൊന്നും മറുപടി പറയാതെ മൗനം പാലിക്കുന്നത്. വിമതര്‍ക്ക് തിരുത്താനുള്ള അവസരമുണ്ട്. അവര്‍ തിരുത്തുന്നില്ലെങ്കില്‍ വഞ്ചകര്‍ തന്നെയാണ്. തിരുത്താനുള്ള അവസരം യുഡിഎഫ് തന്നെ ഒരുക്കിയിരിക്കുകയാണ്. നേരത്തെ അതായിരുന്നില്ല സാഹചര്യം. അവര്‍ വലിയ പ്രതീക്ഷകളോടെ യുഡിഎഫില്‍ പോയതായിരിക്കും. കിഫ്ബി അനുവദിച്ച, ഭരണാനുമതി നല്‍കിയ പദ്ധതികള്‍ പോലും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ഇതിലൊന്നും മിണ്ടാതിരിക്കുന്നിടത്തോളം കാലം അവരെ വര്‍ഗവഞ്ചകരായിട്ടാണ് ജനം കാണുകയെന്നും എംവി ജയരാജന്‍ പറഞ്ഞു.
















