കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പവര്‍ കട്ടിന് വൈദ്യുതി നിയന്ത്രണം എന്നാക്കി കേരളത്തെ ഇരുട്ടില്‍ ഇരുത്തിയതും, ഇതതു സര്‍ക്കാരിന്റെ കാലത്ത് ഒന്നിനും വില കൂട്ടില്ലെന്നും പറഞ്ഞിട്ടും ജനങ്ങളെ താത്വകമായി അവലോകനം നടത്തി പറ്റിച്ച് വിലയും കൂട്ടി, ഇരുട്ടിലിരുത്തിയും കഷ്ടപ്പെടുത്തിയതിനു പിന്നാലെ യു.ഡി.എഫ് സര്‍ക്കാരും ഓരോ കാരണങ്ങള്‍ നിരത്തി വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ആര് വന്നാലും ജനങ്ങള്‍ക്ക് ഷോക്ക് ട്രീറ്റ്‌മെന്റാണ് ശരണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അധികാരത്തില്‍ കയറുമ്പോള്‍ ഒന്ന്, പ്രതിപക്ഷത്തിരിക്കുമ്പോള്‍ മറ്റൊന്ന്. ഇവര്‍ നാടിനും ജനത്തിനും വേണ്ടിയാണോ ഭരിക്കുന്നത്, അതോ പാര്‍ട്ടിക്കും സ്വന്തം ആവശ്യത്തിനും വേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയണ്.
ഏതെങ്കിലും സര്‍ക്കാര്‍ ഏതെങ്കിലും കാലത്ത്, വില കൂട്ടാതെ ഭരിച്ചിട്ടുണ്ടോ. ഏതെങ്കിലും വസ്തുക്കള്‍ക്കോ, സര്‍ക്കാര്‍ സഹായത്തിനോ വില കുറച്ചിട്ടുണ്ടോ. ഈ നാടും നാട്ടുകാരും സ്വന്തം കുഴി തോണ്ടുന്നതു പോലെ അഞ്ചഞ്ചു വര്‍ഷം മാറിയും തിരിഞ്ഞും പാര്‍ട്ടി നോക്കി വോട്ടുകുത്തി അധികാരത്തില്‍ കയറ്റും. പിന്നെ അവര്‍ക്കു തോന്നുംപോലെയണ് ഭരണവും വലക്കയറ്റവും. എല്‍.ഡി.എഫില്‍ നിന്നും വിഭിന്നമല്ല, യു.ഡി.എഫും. നയം മാറുമ്പോള്‍ ഭരണവും മെച്ചപ്പെടുമെന്നത് വെറുതേയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേയൊരു ചിന്ത മാത്രമേയുള്ളൂ. അധികാരം പോകുമ്പോള്‍ തങ്ങളുടെ രാഷ്ട്രീയത്തിനും നേതാക്കന്‍മാര്‍ക്കും ജീവിക്കാനുള്ള മാര്‍ഗം ഉണ്ടാക്കുക.
ഇതിനിടയില്‍ ജനങ്ങള്‍ക്ക് അദികഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോ്കാന്‍ സമയമില്ല എന്നതാണ് വസ്തുത. ഇതിന്റെ ഭാഗമാണ് വൈദ്യുതി ചാര്‍ജ്ജിന്റെ വര്‍ധന വരാന്‍ പോകുന്നത്. അടുത്ത വൈദ്യുതിനിരക്കു പരിഷ്‌കരണത്തില്‍ എനര്‍ജി ചാര്‍ജില്‍ കാര്യമായ വര്‍ധനയുണ്ടാകില്ലെങ്കിലും ഫിക്‌സഡ് ചാര്‍ജില്‍ നേരിയ വര്‍ധനയുണ്ടാകുമെന്നാണ് സൂചനകള്‍. 2027 ഏപ്രില്‍ 1ന് ആരംഭിക്കുന്ന അടുത്ത നിയന്ത്രണ കാലയളവിലേക്കുള്ള (2027-32) വൈദ്യുതിനിരക്ക് നിശ്ചയിക്കാന്‍ കെ.എസ്.ഇ.ബി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിരക്കുപരിഷ്‌കരണത്തിന് വിവിധ വിഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരക്കുവര്‍ധന സംബന്ധിച്ച അപേക്ഷ നവംബറിനു മുമ്പു സമര്‍പ്പിക്കാനാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിര്‍ദ്ദേശം. അപേക്ഷ അന്തിമമാക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ നിലപാടും കെ.എസ്.ഇ.ബി തേടും. ഈ നിലപാടാണ് പ്രധാനം. കാരണം, സര്‍ക്കാരിന്റെ നിലപാടെന്നാല്‍ ജനങ്ങളുടെ തീരുമാനമാണ്. ഇവിടെ സര്‍ക്കാര്‍ ജനങ്ങളെ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ തയ്യാറാകുമോ അതോ വൈദ്യുതി ഉത്പാദന പ്രക്രിയ ത്വരിതപ്പെടുത്തി കേരളത്തിനാവശ്യമായ വൈദ്യുതി നിര്‍മ്മിക്കുമോ എന്നതാണ് അറിയേണ്ടത്. എന്നാല്‍, അത് സംഭവിക്കില്ല. വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനേ സര്‍ക്കാരും തയ്യാറാകൂ. അതിന് ഗാര്‍ഹിക, കാര്‍ഷിക ഉപയോക്താക്കളുടെ നിരക്കില്‍ കാലാനുസൃതമായ വര്‍ധന ുണ്ടാകും.
ഉയര്‍ന്ന നിരക്കുള്ള കമേഴ്‌സ്യല്‍, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതിനിരക്കില്‍ വര്‍ധന ുണ്ടാകില്ലെന്നും സൂചനയുണ്ട്. ക്രോസ് സബ്‌സിഡി പാടില്ലെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കിയാല്‍ നിലവില്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ വൈദ്യുതി ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ തുടരാന്‍ സംസ്ഥാനം സബ്‌സിഡി നല്‍കണം. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയും (ഡേ) വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയും (പീക്ക്) രാത്രി 10 മുതല്‍ രാവിലെ 6 വരെയും (ഓഫ് പീക്ക്) വ്യത്യസ്ത വൈദ്യുതിനിരക്ക് ബാധകമാകുന്ന ടൈം ഓഫ് ഡേ (ടിഒഡി) മീറ്ററിങ് ഉള്ള ഉപയോക്താക്കള്‍ക്ക് പകല്‍ വൈദ്യുതി ഉപയോഗത്തിനുള്ള ഇളവ് നിലവിലെ 10 ശതമാനത്തിനു പകരം 15-25% നല്‍കിയേക്കും. ഈ സമയത്ത് സൗരോര്‍ജ വൈദ്യുതി ഉള്‍പ്പെടെ കുറഞ്ഞ നിരക്കിലാണു ലഭിക്കുന്നത്.
കെ.എസ്.ഇ.ബി കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്ന പീക്ക് സമയത്ത് നിലവിലെ 25% അധികനിരക്ക് 50-60% ആയി വര്‍ധിപ്പിച്ചേക്കും. രാത്രി 10 വരെ എന്ന നിലവിലെ പീക്ക് സമയം 11 വരെയോ 12 വരെയോ ദീര്‍ഘിപ്പിച്ചേക്കും. പ്രതിമാസം 250 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കുള്ള ടി.ഒ.ഡി മീറ്ററിങ് 200 യൂണിറ്റിനു മുകളിലുള്ളവര്‍ക്കും ബാധകമാക്കാം. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് പരമാവധി പകല്‍ സമയത്താക്കാന്‍ നിരക്കിളവ് ഉള്‍പ്പെടെ പ്രോത്സാഹന പദ്ധതികള്‍. സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും വൈദ്യുതവാഹന ചാര്‍ജിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ പ്രത്യേക ട്രാന്‍സ്‌ഫോമര്‍. കെ.എസ്.ഇ.ബിക്ക് താരിഫില്‍ ഈടാക്കാന്‍ കഴിയാത്ത ഏകദേശം 6500 കോടി രൂപയുടെ നഷ്ടം (റഗുലേറ്ററി അസറ്റ്) 2031 മാര്‍ച്ച് 31ന് മുന്‍പ് ഈടാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടതിനാല്‍, യൂണിറ്റിന് 25 പൈസ വരെ പ്രത്യേക സര്‍ചാര്‍ജ്.
















