നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. ബന്ധുക്കൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച വിദഗ്ദ്ധ സംഘം ഇന്നലെ ആശുപത്രി സന്ദർശിച്ചിരുന്നു.
ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും തിരുവനന്തപുരം ഡി.എം.ഒയുമായ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ഡയറക്ടർമാരായ ഡോ ഇ. രാജേന്ദ്രൻ, ഡോ.കെ. സന്ദീപ്, തിരുവനന്തപുരം ജനറൽ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. നീമ പി. കാർത്തികേയൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. എസ്. പ്രിയ, തിരുവനന്തപുരം ജില്ല ആർദ്രം കോഓർഡിനേറ്റർ ഡോ. സൂരജ് എന്നിവരടങ്ങുന്ന സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.മുരളീധരൻ അറിയിച്ചു. നെഞ്ചുവേദനയുമായി ഡോക്ടറെ എത്തിയ രോഗിയെ ജീവനക്കാർ ക്യൂവിൽ നിർത്തുകയായിരുന്നു. മറ്റ് രോഗികൾക്കൊപ്പം വരിയിൽ നിൽക്കാൻ ആവശ്യപ്പെട്ടു. ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടറെ കാണാൻ രാജേഷിനെ അനുവദിച്ചില്ല. ഒടുവിൽ ഡോക്ടറുടെ അടുത്തെത്തുമ്പോൾ ഏറെ വൈകിയിരുന്നു. ചികിത്സ വൈകാൻ കാരണം സെക്യുരിറ്റി ജീവനക്കാരൻ ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
Story Highlights : Incident where a patient collapsed and died at Neyyattinkara General Hospital: Health Department removes security guard from duty
















