Kerala

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

പി.എം ശ്രീയില്‍ തീരുമാനം ഉടനെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അടുത്തആഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പി.എം ശ്രീ പരിഗണിക്കും. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിച്ചതില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. റിപ്പോര്‍ട്ട് ഇപ്പോഴും ഡി.ജി.പിക്ക് മുന്നിലാണ്. എത്തിയാല്‍ മാത്രമേ നടപടി എടുക്കാന്‍ പറ്റൂ. അതിന്റെ നടപടികള്‍ പൂര്‍ത്തിയാകണം. എം.ആര്‍ അജിത് കുമാറിന്റെ കേസില്‍ പല കാരണം കൊണ്ടും പലര്‍ക്കും പല ധൃതിയും ഉണ്ടാകും. പക്ഷേ നടപടിക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങള്‍ അല്ല. മാധ്യമങ്ങള്‍ നടപടി എടുക്കുമ്പോള്‍ അറിഞ്ഞാല്‍ മതി. വാര്‍ത്ത കണ്ട് നടപടി എടുത്താല്‍ കുറ്റാരോപിതര്‍ കോടതിയില്‍ പോകുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

  • ഫയല്‍നീക്കം

സെക്രട്ടറിയറ്റിലെ ഫയല്‍നീക്കം വേഗത്തിലാകാന്‍ ഡേറ്റാ ഡ്രിവണ്‍ ഭരണത്തിലേക്കു നീങ്ങുകയാണ്. വിവിധ വകുപ്പുകളിലെ ഫയല്‍നീക്കം സംബന്ധിച്ച് അറിയാന്‍ പുതിയ സംവിധാനം നടപ്പാക്കും. സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ പദ്ധതികളുടെ തല്‍സ്ഥിതി അറിയാനുള്ള പ്രോജക്ട് മാപ്പിങ് സംവിധാനവും ഏര്‍പ്പെടുത്തും. പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തിനു നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. പത്മ പുരസ്‌ക്കാരം സര്‍ക്കാര്‍ നാമനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  • അതിവേഗ ട്രെയിന്‍

സംസ്ഥാനത്ത് അതിവേഗ ട്രെയിന്‍ പദ്ധതിക്ക് വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഇത് പൂര്‍ണമായ റിപ്പോര്‍ട്ട് അല്ല. ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ല. പ്രാരംഭ നടപടികള്‍ ആരംഭിക്കരുത് എന്നാണ് നിര്‍ദേശം. പാരിസ്ഥിതിക, സാമ്പത്തിക വിഷയങ്ങള്‍ പഠിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ അടക്കമുള്ള നടപടികളുലേക്ക് നീങ്ങരുത്. സര്‍ക്കാരിന് ഇതില്‍ വിശദമായ പഠനം നടത്തണം. അതിന് ശേഷമേ ഡി.പി.ആര്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ. നിലവില്‍ ലഭിച്ച പ്രൊജക്റ്റ് നല്ല ഒരു ഇക്കണോമിക് മോഡല്‍ അല്ല. റിപ്പോര്‍ട്ട് അപൂര്‍ണം എന്നാണ് സമിതിയുടെ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • കെ.എസ്.യുവിന്റെ സര്‍ക്കാര്‍ പ്ലീഡന്‍ നിയമന ആരോപണം

കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചവരെയും പോഷക സംഘടനക്കാരെയും സര്‍ക്കാര്‍ നിയമനങ്ങളില്‍ ആവശ്യമായ രീതിയില്‍ പരിഗണിക്കുന്നില്ലെന്ന തരത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉയര്‍ത്തിയ പരാതി തള്ളി മുഖ്യമന്ത്രി വി.ഡി സതീശന്‍. അലോഷ്യസിന്റെ പരാതി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. ആര്‍.എസ്.എസുകാരനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചെന്ന ആക്ഷേപത്തില്‍ കെ.എസ്.യു ഉയര്‍ത്തിയ പ്രതിഷേധവും അദ്ദേഹം തള്ളി. സര്‍ക്കാര്‍ പ്ലീഡറെ തീരുമാനിക്കുന്നത് കെ.എസ്.യു കമ്മിറ്റിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലീഡര്‍ നിയമനത്തില്‍ ഒരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു, മറ്റൊരാള്‍ ബി.ജെ.പി എന്നാണ് പരാതി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ ലിസ്റ്റില്‍ ഈ രണ്ട് പേരും ഉണ്ടായിരുന്നു. രണ്ട് പേരും ഈ സംഘടനയില്‍ അംഗങ്ങള്‍ ആണ്. അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് എ.ജിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നിയമനം. എന്നോട് കെ.എസ്.യു നേതാക്കള്‍ ആരും പരാതി പറഞ്ഞിട്ടില്ല. കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ആണോ പ്ലീഡറെ നിയമിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

  • പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്‌

ഹിന്ദു ഐക്യവേദി നേതാക്കള്‍ തന്നെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ഹിന്ദു ഐക്യവേദി നേതാക്കള്‍ കാണാന്‍ അനുമതി ചോദിച്ചു, അനുമതി നല്‍കി. അവര്‍ നിവേദനം നല്‍കാന്‍ വന്നതാണ്, അത് വാങ്ങി. പൊതുജനങ്ങള്‍ കാണാന്‍ വരുന്ന സമയത്താണ് കണ്ടത്. ഞാന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയല്ലേ, ആരെയെങ്കിലും മാറ്റിനിര്‍ത്താന്‍ പറ്റുമോ. ബി.ജെ.പി നേതാക്കള്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുന്നുവെന്ന് മുഹമ്മദ് റിയാസാണ് ആരോപണം ഉയര്‍ത്തിയത്. പിണറായി വിജയന്‍ ചെയ്തതു പോലെ ഒളിച്ചല്ല ഞാന്‍ ചെയ്തത്. മറ്റൊരു കാറില്‍ മാസ്‌കറ്റ് ഹോട്ടലില്‍ പോയി രഹസ്യമായല്ല കണ്ടതെന്നാണു മറുപടി പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • വിഴിഞ്ഞം

വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സംസ്ഥാന താല്‍പര്യം ഹനിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. കണ്‍സഷന്‍ കരാര്‍ ഭേദഗതി ചെയ്ത് അഞ്ചു വര്‍ഷത്തേക്കു നീട്ടിക്കൊടുത്തത് ഇടതു സര്‍ക്കാരാണ്. പദ്ധതി വൈകിയതിനു അദാനി പോര്‍ട്ട് സര്‍ക്കാരിനു നല്‍കേണ്ട 219 കോടി പിഴ മുന്‍സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തു. എന്നിട്ടാണ് ഈ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നത്. തുടര്‍നടപടികള്‍ എംപവേഡ് കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനിക്കും.

  • സുകുമാരന്‍ നായര്‍ക്ക് സമയം

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കാണാന്‍ സമയം ചോദിച്ചിട്ട് സമയം കൊടുത്തില്ല എന്ന വാര്‍ത്ത തെറ്റാണ്. ബജറ്റ് തയാറാക്കുന്ന സമയത്ത് സുകുമാരന്‍ നായര്‍ ഫോണില്‍ വിളിച്ചിരുന്നു. തിരിച്ചുവിളിച്ച് ഫോണില്‍ സംസാരിച്ച് കാണാമെന്നു പറയുകയും ചെയ്തു. അതിനിടയിലാണ് അദ്ദേഹത്തെ കാണാന്‍ അനുമതി കൊടുത്തില്ലെന്ന വാര്‍ത്ത വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര് കാണണം എന്ന് പറഞ്ഞാലും അവരെ കാണണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 37 വര്‍ഷമായി മൂകാംബിക ക്ഷേത്രത്തില്‍ പോകുന്നതാണെന്നും അതുകൊണ്ടു മൃദുഹിന്ദുത്വവാദിയാണെന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.