World

പരസ്പരം ആക്രണ പ്രത്യാക്രമണങ്ങള്‍ ശക്തമാക്കി അമേരിക്കയും-ഇറാനും: പശ്ചിമേഷ്യന്‍ യുദ്ധം ഭീകരമാകുമോ ?

പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം അതിരുകള്‍ ങേദിച്ച് മുന്നേറുകയാണ്. സമാധാനത്തിന്റെ ഉടമ്പടികള്‍ കാറ്റിപ്പറത്തിക്കൊണ്ടുള്ള യുദ്ധത്തില്‍ അത്യാധുനിക യുദ്ധേപകരണങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ആക്രമിക്കാനും പ്രത്യാക്രമണം നടത്താനും, പ്രതിരോധിക്കാനുമൊക്കെ ഇറാനും അമേരിക്കന്‍ സൈന്യവും ഇത്തരം വെപ്പണുകളാണ് ഉപയോഗിക്കുന്നത്. ആയുധങ്ങളുടെ തീവ്രത കൂടുന്നതനുസരിച്ച് യുദ്ധത്തിന്റെ വ്യാപ്തിയും വര്‍ദ്ധിക്കുകയാണ്. നാശത്തിലേക്ക് പൊിയ്‌ക്കൊണ്ടിരിക്കുന്ന യുദ്ധമാണിത്. യുദ്ധം കൊണ്ട് നാശമല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുമാണ്. എണ്ണപ്പാടങ്ങളോ, എണ്ണ ശുദ്ധീകരണ സ്ഥലങ്ങളോ യുദ്ധത്തില്‍ തീ പിടിച്ചാല്‍ ഉണ്ടാകുന്ന നഷ്ടം ലോകത്തിനാകെയാണ്. ഇതൊന്നും നോക്കാതെയുള്ള യുദ്ധം മുന്നറുമ്പോള്‍ അമേരിക്ക കൂടുതല്‍ തീവ്രതയിലേക്ക് നീങ്ങിയിട്ടുണ്ട്.

അറേബ്യന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന അമേരിക്കന്‍ നാവികസേനയുടെ യു.എസ്.എസ് ബോക്‌സര്‍ യുദ്ധക്കപ്പലാണ് യുദ്ധത്തിന്റെ കേന്ദ്രബിന്ദു. ഒപ്പം, കപ്പലിലെ എഫ് 35ബി ലൈറ്റ്‌നിംഗ് സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളും. എന്നാല്‍, ശത്രുവിന്റെ വലിപ്പമോ, ആയുധ ബലമോ കണ്ട് ഭയക്കാതെ തിരിച്ചടിയുമായി ഇറാനും ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകളും ശക്തമായി രംഗത്തുണ്ട്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയിരുന്നു. ഇറാന്റെ സൈനിക കമാന്‍ഡ് സെന്ററുകള്‍, വ്യോമപ്രതിരോധ നിരകള്‍, കോസ്റ്റല്‍ സര്‍വേയന്‍സ് കേന്ദ്രങ്ങള്‍, മിസൈല്‍, ഡ്രോണ്‍ ലോഞ്ച് സൈറ്റുകള്‍, കമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍ എന്നിവയാണ് യു.എസ് തകര്‍ത്തത്.

യു.എസ്.എസ് ബോക്‌സറിലെയും മറ്റ് അമേരിക്കന്‍ വിമാനവാഹിനികളിലെയും ജീവനക്കാര്‍ രാത്രികാല ആക്രമണങ്ങള്‍ക്കായി തന്ത്രപ്രധാന ആയുധങ്ങള്‍ മാറ്റുന്നതിന്റെ വിഡിയോകള്‍ യു.എസ് സെന്‍ട്രല്‍ കമാന്റ് പുറത്തുവന്നിട്ടുണ്ട്. ശത്രുവിന്റെ വ്യോമപ്രതിരോധ മിസൈല്‍ ശൃംഖലകളുടെ പരിധിയില്‍ നേരിട്ട് പെടാതെ, കിലോമീറ്ററുകള്‍ അകലെ നിന്ന് തന്നെ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാന്‍ കഴിയുന്ന അത്യാധുനിക AGM-154 JSOW (Joint Standoff Weapon) പോലെയുള്ള കൃത്യതയേറിയ ഗ്ലൈഡ് ബോംബുകളാണ് അമേരിക്ക ഇറാനെതിരേ ഉപയോഗിക്കുന്നത്. എഫ്35ബി സ്റ്റെല്‍ത്ത് വിമാനങ്ങളും ഡെക്കില്‍ നിന്ന് പറന്നുയരുന്നത് വിഡിയോയില്‍ കാണാം. ഇത്തരം ദൂരപരിധിയുള്ള ബോംബുകളും ഒരേസമയം ഉപയോഗിച്ച് ഇറാന്റെ വ്യോമപ്രതിരോധ താവളങ്ങള്‍ തകര്‍ത്ത ശേഷം പൂര്‍ണ്ണ വ്യോമാധിപത്യം നേടുകയെന്നതാണ് അമേരിക്കയുടെ ശ്രമം.

അതേസമയം, ഇറാഖില്‍ ഇറാന്‍ അനുകൂല മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കാണാതായ യു.എസ് സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മേഖലയില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ആകെ എണ്ണം മൂന്നായി ഉയര്‍ന്നു. സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന ദര്‍ഖോവിന്‍ ആണവനിലയത്തിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഇതിനുപുറമെ തെക്കന്‍ ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിലും യു.എസ് ആക്രമണം തുടരുകയാണ്.

അതേസമയം, തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ ഡ്രോണുകള്‍ വെടിവെച്ചു വീഴ്ത്തിയതായി ഇറാന്‍ സൈനിക നേതൃത്വം അവകാശപ്പെട്ടു. തങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കൂടുതല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും സംഘര്‍ഷത്തിന്റെ പ്രതിധ്വനികള്‍ വ്യാപിക്കുകയാണ്. കുവൈത്തിലെ സുപ്രധാന വൈദ്യുത-ജല വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ജി.സി.സി രാജ്യങ്ങള്‍ വ്യക്തമാക്കി.

അതേസമയം, അമേരിക്കയുടെ വ്യോമാക്രണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നീക്കമാണ് യു.എസ് സേന നടത്തുന്നത്. അമേരിക്കയുടെ അക്രമണ മുനയായി ഉപയോഗിക്കുന്ന എഫ് 35 വകഭേദത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഷോര്‍ട് ടേക് ഓഫ്, വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതാണ്. സാധാരണ യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കിലോമീറ്ററുകള്‍ നീളമുള്ള റണ്‍വേകളോ ഭീമന്‍ വിമാനവാഹിനി കപ്പലുകളോ വേണം. എന്നാല്‍എഫ് 35 വിമാനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളെപ്പോലെ കുത്തനെ വന്നിറങ്ങാന്‍ സാധിക്കും. ഇത് യുഎസ്എസ് ബോക്‌സര്‍ പോലുള്ള ചെറിയ ആംഫിബിയസ് കപ്പലുകളെപ്പോലും ഒരു മിനിവിമാനവാഹിനിയാക്കി മാറ്റാന്‍ യു.എസിനെ സഹായിക്കുന്നു.

കടുത്ത ആക്രമണങ്ങള്‍ക്കിടയിലും യുഎസിന് പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഇറാനും ശക്തമായ പ്രത്യാക്രമണം നടത്തുകയാണ്. അമേരിക്കയുടെ എംക്യു 9 റീപ്പര്‍ ഡ്രോണ്‍ (MQ-9 UAV) ത തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ എയറോസ്‌പേസ് ഫോഴ്‌സ്, ഇറാന്റെ സംയോജിത വ്യോമപ്രതിരോധ ശൃംഖലയുമായി ബന്ധിപ്പിച്ച അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്തതെന്ന് ഇറാന്റെ മെഹര്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. പക്ഷേ ഇതില്‍ യുഎസ് സ്ഥിരീകരണം വന്നിട്ടില്ല.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് കുവൈത്ത് എയര്‍ ഡിഫന്‍സ് സിസ്റ്റം നിലവില്‍ ശത്രു ഡ്രോണുകളെ വായുവില്‍ വച്ച് തന്നെ നേരിടുകയാണ്. ഒരു വശത്ത് എഫ് 35 സ്റ്റെല്‍ത് വിമാനങ്ങളും ലോംഗ് റേഞ്ച് ആയുധങ്ങളുമായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്റെ സൈനിക വ്യൂഹങ്ങളെ തകര്‍ക്കുമ്പോള്‍, മറുശൂന്യമായി അമേരിക്കന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടും അയല്‍രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയും ഇറാനും പ്രതിരോധം ശക്തമാക്കുകയാണ്.