മൂന്നാം വട്ടവും ഇന്ത്യ ഭരിക്കാന്‍ ജനങ്ങള്‍ ഏല്‍പ്പിച്ചു നല്‍കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ പാര്‍ട്ടിയായാ ബി.ജെ.പി ഇപ്പോള്‍ ഒരേയൊരു ശത്രുവിനെ ഭയന്നിരിക്കുകയാണ്. അതാണ് സി.ജെ.പി(കോക്രോച്ച് ജനതാ പാര്‍ട്ടി). യുവാക്കളാണ് ഇതില്‍ അണിനിരന്നിരിക്കുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്റനെറ്റിന്റെ സഹായത്തോടെ ഉദയംകൊണ്ട സി.ജെ.പി ഇപ്പോള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യ തലസ്ഥാനം സമര മുഖരിതമാക്കിയിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ പാറ്റകളെപ്പോലെ എവിടെ നിന്നൊക്കെയോ യുവാക്കള്‍ വന്നു ചേരുകയാണ് സമരത്തിനായി. ഇന്നലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധ സമരത്തെ പോലീസ് അടിച്ചൊതുക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, തലതല്ലിപ്പൊളിച്ചിട്ടും യുവതീ യുവാക്കള്‍ ശക്തമായി രംഗത്തിറങ്ങുന്നതാണ് കണ്ടത്.
സമരത്തിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ല. കര്‍ഷക സമരം പോലെ കോക്രോച്ച് ജനതാ പാര്‍ട്ടിയും തലസ്ഥാനത്തെ സ്തംഭിപ്പിക്കുമെന്നാണ് സൂചന. ഇടതു വലതു പാര്‍ട്ടികള്‍ സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സമരനേതൃത്വത്തിനൊപ്പം എത്തിയിരുന്നു. ഇതും സി.ജെ.പിക്ക് കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ട. നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെ ആവശ്യങ്ങളാണ് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) ഉന്നയിക്കുന്നത്. ഡല്‍ഹി ജന്തര്‍ മന്ദിര്‍ കേന്ദ്രീകരിച്ച് നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇന്നും പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. ഇന്നലെ നടത്തിയ മാര്‍ച്ച് പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു.
എന്നാല്‍, പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്. ഇന്നലെ പൊലീസ് ഒഴിപ്പിച്ച സമരകേന്ദ്രമായ ജന്തര്‍ മന്ദിര്‍ ഇന്ന് സമരക്കാര്‍ തിരിച്ചുപിടിച്ചു. രാവിലെ തന്നെ നൂറുകണക്കിന് സമരക്കാര്‍ ജന്തര്‍ മന്ദിര്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഡല്‍ഹി പൊലീസ് സമരവേദി നീക്കം ചെയ്തിരുന്നുവെങ്കിലും, പ്രക്ഷോഭകര്‍ ജന്തര്‍ മന്ദിറില്‍ തിരിച്ചെത്തി ടെന്റും താല്‍ക്കാലിക വേദിയും നിര്‍മ്മിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ സമരം തുടരുമെന്ന് സി.ജെ.പി പ്രതിനിധികള്‍ പറഞ്ഞു. സമരത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായാല്‍ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ രക്തം ചിന്താനും കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞു. ‘ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളോട്, അവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി തല്ലിച്ചതച്ചു. നമുക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു. ഡല്‍ഹി പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമായിരുന്നു. 20ലധികം വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍, നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്താനും സര്‍ക്കാര്‍ തയാറാണ്.
പരിക്കേറ്റവര്‍ ഇത് കാണുന്നുണ്ടെങ്കില്‍ എനിക്ക് സന്ദേശം അയക്കുക. എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിച്ച് ക്ഷമ ചോദിക്കണമെന്നും അഭിജീത് ദീപ്കെ എക്സില്‍ കുറിച്ചു. ഇന്നലെ സി.ജെ.പി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ അതിക്രൂര ആക്രമണമാണ് പൊലീസ് നടത്തിയത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതോടെ രാജ്യതലസ്ഥാനം യുദ്ധക്കളമായി മാറിയിരുന്നു. സമരപ്പന്തലടക്കം പൊളിച്ചുനീക്കിയ പൊലീസ് വിദ്യാര്‍ഥികളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. കണ്ണീര്‍വാതക ഷെല്ലുകളും വ്യാപകമായി പ്രയോഗിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. സി.ജെ.പി പ്രതിഷേധത്തിലെ പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ 20 വയസ്സുകാരി ഗുരുതരാവസ്ഥയിലാണ്.
പെണ്‍കുട്ടിക്ക് തലച്ചോറിനാണ് പരിക്കേറ്റത്. അതേസമയം, സി.ജെ.പി പ്രതിഷേധത്തില്‍ പൊലീസിന് നേരെയുണ്ടായ കല്ലേറില്‍ കേസെടുത്തു. കണ്ടാല്‍ അറിയാവുന്നര്‍ക്ക് നേരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷത്തില്‍ അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കം 160 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. അതേസമയം, ഇന്നലത്തെ പാര്‍ലമെന്റ് മാര്‍ച്ചിനു ശേഷം കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സി.ജെ.പി) ഭാവിയെന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആകാംക്ഷ. ഇന്നലെ ലഭിച്ച അഭൂതപൂര്‍വമായ ജനപിന്തുണ, സി.ജെ.പിയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുമോയെന്ന ചോദ്യത്തിനു നേതാക്കള്‍ ഇനിയും മറുപടി നല്‍കിയിട്ടില്ല.
30 ദിവസമായി നടന്നുവന്ന സമരം പാര്‍ലമെന്റ് മാര്‍ച്ചോടെ അവസാനിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും അംഗീകരിക്കാത്തതിനാല്‍ സി.ജെ.പിക്ക് സമരം തുടരേണ്ടി വരും. എന്തുവന്നാലും ജന്തര്‍ മന്ദിര്‍ വിടില്ലെന്നാണ് ദീപ്‌കെയുടെ പ്രഖ്യാപനം. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് വൈകിയാല്‍, എത്രനാള്‍ സമരം അനിശ്ചിതമായി തുടരുമെന്നതാണ് മറ്റൊരു ചോദ്യം. ഒരു മാസത്തോളം സി.ജെ.പിക്കു ലഭിച്ച ജനപിന്തുണ അതേപോലെ വരും ദിവസങ്ങളിലും ലഭിക്കുമോയെന്നും അറിയേണ്ടതുണ്ട്.
ഇനി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചാല്‍ സി.ജെ.പിയുടെ ഭാവിയെന്താകുമെന്നതാണ് പ്രവര്‍ത്തകര്‍ പോലും പരസ്പരം ചോദിക്കുന്നത്. എന്നാല്‍, അതിനു ശേഷം സി.ജെ.പിയുടെ ദൗത്യമെന്തായിരിക്കുമെന്നത് ആലോചിച്ചു തീരുമാനിക്കുമെന്നു മാത്രമാണ് ദീപ്‌കെ മുന്‍പ് പറഞ്ഞത്.
















