തുടർച്ചയായ പതിനൊന്നാം ദിവസവും ഇറാനിലേക്ക് ആക്രമണം തുടർന്ന് അമേരിക്ക. മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും ഇറാനിലെ പുതിയ ആണവ നിലയങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധത്തിന് ഇതുവരെ 3750 കോടി ഡോളർ ചെലവായതായി പെന്റഗൺ യു എസ് സെനറ്റിനെ അറിയിച്ചു.
യുദ്ധത്തിനായി 7000 കോടി ഡോളർ വേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് സെനറ്റ് സമിതിക്കു മുന്നിൽ വച്ച അഭ്യർത്ഥനയിൽ വ്യക്തമാക്കി. ആക്രമണങ്ങൾക്കിടെ മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാൻ മധ്യസ്ഥർ ശ്രമിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് വ്യക്തമാക്കി. അതിനിടെ ഇറാൻ ആഭ്യന്തര മന്ത്രി എസ്‌കന്ദർ മൊമേനി പാകിസ്ഥാനിലെത്തി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായും സൈനിക മേധാവി അസീം മുനീറുമായും എസ്‌കന്ദർ കൂടിക്കാഴ്ച നടത്തി.
മധ്യസ്ഥരാജ്യങ്ങൾ 10 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം മുന്നോട്ട് വച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെ 40 വർഷത്തിന് ശേഷം അമേരിക്കയും ലെബനോണും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലെബനോൺ പ്രസിഡന്റ് ജോസഫ് ഔനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം.
ആണവ കേന്ദ്രങ്ങളെയോ മറ്റ് സുപ്രധാന കേന്ദ്രങ്ങളെയോ അമേരിക്ക ആക്രമിച്ചാൽ അത് യുദ്ധത്തിന്റെ വ്യാപനമായി കണക്കാക്കുമെന്നാണ്
ഇറാന്റെ സായുധസേനയുടെ സംയുക്ത ഓപ്പറേഷൻസ് കമാൻഡായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വ്യക്തമാക്കിയിരിക്കുന്നത്.അത്തരം സാഹചര്യമുണ്ടായാൽ അമേരിക്കയുടെയും അതിന്റെ സഖ്യരാജ്യങ്ങളുടെയും എല്ലാ താൽപര്യങ്ങളും ഇറാന്റെ സായുധസേന ശക്തമായ ആക്രമണത്തിന് വിധേയമാക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights : US continued its attacks on Iran for the eleventh consecutive day
















