സുപ്രീം കോടതിയുടെ മാർഗനിർദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രിക്കെതിരെ ക്രിമിനൽ കേസെടുക്കണമെങ്കിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ അന്വേഷണത്തിൽ ചികിത്സാപിഴവ് സംഭവിച്ചിട്ടുള്ളതായി കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. എന്നാൽ സ്വകാര്യ ആശുപത്രിയിൽ നിന്നും യഥാസമയം മതിയായ സേവനം ലഭിക്കുന്നതിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ സിവിൽ കോടതിയെയോ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട കൺസ്യൂമർ ഫോറത്തെയോ പരാതി കക്ഷിക്ക് സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ 2025 ജനുവരി 30 ഹൃദ് രോഗ ബാധയുമായെത്തിയ 24 കാരനായ മകൻ അരവിന്ദിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് പിതാവ് കുടപ്പനക്കുന്ന് സ്വദേശ് വി. അശോക് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താൻ കമ്മീഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. തുടർന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. സന്ദീപ് കാർഡിയോളജി വിഭാഗത്തിലെ ഡോ. എസ്.ആർ അരുൺ എന്നിവരെ ഡി.എം.ഒ. നിയോഗിച്ചു. ചികിത്സാപിഴവ് സംഭവിച്ചതായി മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് വിദഗ്ദ്ധ സമിതി കമ്മീഷനെ അറിയിച്ചു. എന്നാൽ ഹൃദ് രോഗമാണെന്ന് രോഗി പറഞ്ഞിട്ടും മനസിലാക്കാൻ കാലതാമസമുണ്ടായതായി സമിതി കണ്ടെത്തി. ട്രോപ്പ് ടി, ഇ.സി.ജി പരിശോധനകൾ നടത്തി ചികിത്സ നൽകാനാണ് തീരുമാനിച്ചത്. രോഗലക്ഷണങ്ങൾ മനസിലാക്കി ചികിത്സ നൽകിയില്ല. രോഗിക്ക് അതി ഗുരുതര മയോ കാർഡിയൽ ഇൻഫറാക്ഷൻ ഉണ്ടായെങ്കിലും മതിയായ സമയത്ത് ചികിത്സ നൽകിയിട്ടില്ലെന്നും സമിതി കണ്ടെത്തി. വിദഗ്ദ്ധ ഡോക്ടർമാരുടെ അന്വേഷണ റിപ്പോർട്ടും രേഖകളും സാക്ഷിമൊഴികളും ഡി.എം.ഒ പരാതിക്കാരന് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.