മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം. നീതി ലഭിക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന് സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ കെവി ബാബു പറഞ്ഞു. സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ വ്യക്തിപരമായി കോടതിയെ സമീപിക്കും. വിധി പോലീസിനും സമൂഹത്തിനും സമർപ്പിക്കുന്നു. വിനോദിന്റെ മരണത്തെ തുടർന്ന് കുടുംബ പെൻഷൻ പോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു വൈകിപ്പിച്ചു. കുടുംബത്തിന് ആശ്രിത നിയമനം ലഭിച്ചിട്ടില്ലെന്ന് കെവി ബാബു പറഞ്ഞു.
അനുജൻ കൊല്ലപ്പെട്ടത് സമൂഹത്തിനു വേണ്ടി ജോലി ചെയ്യുമ്പോൾ ആണ്. മകനെ കുരുതി കൊടുത്തു എന്ന്നാണ് മാതാപിതാക്കൾ പറയുന്നത്. മരവിച്ച മനസുമായാണ് വിധി കേട്ടതെന്ന് കെവി ബാബു പറയുന്നു. ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. തനിക്ക് പൊലീസ് സർവീസിൽ ജോലി ലഭിച്ചത് ആശ്രിത നിയമനമല്ലെന്ന് കെവി ബാബു വ്യക്തമാക്കി. 23 വർഷമായി അമ്മ വിധിയും കാത്തിരിക്കുന്നുണ്ട്. അവരോട് എന്ത് പറയും എന്നറിയില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുടർ നടപടി ആലോചിച്ചു തീരുമാനിക്കുമെന്ന് അദേഹം വ്യക്തമാക്കി.
കെ വി വിനോദ് കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കൊലപാതകം നടത്തിയത് രണ്ടാം പ്രതിയാണെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ ആയില്ല.
Story Highlights : Family claims justice was not served in murder of K.V. Vinod during Muthanga agitation
















